ബംഗളുരു: കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി അടിപതറിയതിന് പിന്നാലെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ അംഗമായിരുന്ന ബി സി നാഗേഷ്. മുൻ ആരോഗ്യമന്തിയായിരുന്ന ബി സി നാഗേഷിന്റെ പരാജയം വർഗീത മുൻ നിർത്തിയുള്ള ബിജെപിയുടെ ഭരണതന്ത്രങ്ങൾ കർണാടക ജനത നിരുപാധികം തള്ളി എന്ന് വ്യക്തമാക്കാൻ പോകുന്നതായിരുന്നു. കർണാടകയിൽ നിന്ന് ആരംഭിച്ച് സുപ്രീം കോടതി വരെ എത്തി നിന്ന ഹിജാബ് നിരോധനത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായിരുന്നു ആർഎസ്എസ് വേരുകളുള്ള ബി സി നാഗേഷ്.
ബിജെപി. കർണാടകത്തിലുണ്ടാക്കിയ വർഗീയ അസ്വസ്ഥത ജനങ്ങളിൽ കോൺഗ്രസിനെ തിരിച്ചുവിളിക്കണമെന്ന തോന്നൽ ശക്തമാക്കിയിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഹിജാബ് പ്രശ്നവും മുസ്ളിങ്ങൾക്ക് സംവരണം നിഷേധിക്കുന്നതും ഷിമോഗ, ഉഡുപ്പി, മംഗലാപുരം മേഖലയിൽ പടരുന്ന വർഗീയ സംഘർഷങ്ങളും പൗരത്വപ്രശ്‌നങ്ങളും ഏകീകൃത സിവിൽകോഡ് ചർച്ചയുമെല്ലാം വിദ്യാസമ്പന്നരായ കന്നഡ വോട്ടർമാരിൽ ബിജെപി വിരോധം സൃഷ്‌ടിച്ചിട്ടുണ്ട്. മറ്റ് വിഷയങ്ങൾ ഇലക്ഷന് മുന്നോടിയായാണ് ബിജെപി സർക്കാർ ഉയർത്തിയതെങ്കിലും ഭരണകാലത്ത് നടപ്പാക്കിയ, രാജ്യശ്രദ്ധയാകർഷിച്ച തീരുമാനമായിരുന്നു ഹിജാബ് നിരോധനം.
ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാർത്ഥിനികൾക്ക് പരീക്ഷ ഹാളുകളിൽ പോലും പ്രവേശിക്കാനാകില്ല എന്ന ശാഠ്യം ബിജെപിയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത് എന്ന് വെളിവാക്കുന്നതാണ് ബി സി നാഗേഷിന്റെ പരാജയം. വിദ്യാർത്ഥിനികളെ കൂടാതെ അദ്ധ്യാപകരിലേയ്ക്കും ഹിജാബ് നിരോധനമെത്തിക്കാനും ബിജെപി നേതാവ് ആഹ്വാനം ചെയ്തിരുന്നു. ഫലത്തിൽ തിപ്തൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ബി സിനാഗേഷ് പരാജയം രുചിക്കുകയായിരുന്നു. കോൺഗ്രസിന്റെ കെ ഷദാക്ഷരി നാഗേഷിനെ 17,652 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
അതേസമയം ബി സി നാഗേഷിന്റെ പരാജയത്തിനൊപ്പം ഉയർന്നു കേൾക്കുന്ന പേരാണ് കർണാടകയിലെ ഹിജാബ് നിരോധനത്തെ നഖശിഖാന്തം എതിർത്ത് പ്രതിഷേധം നിയമസഭയുടെ അകത്തളം വരെയെത്തിച്ച കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമയുടെ വിജയം. ഹിജാബ് നിരോധനത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ പ്രതിഷേധം മുന്നിൽ നിന്ന് നയിച്ച കനീസ്, താൻ നിയമസഭയ്ക്കുള്ളിൽ ഹിജാബ് ധരിച്ചെത്തുമെന്നും തടയാമെങ്കിൽ തടയൂ എന്ന് ബിജെപി നിലപാടിനെതിരെ നിശിത വിമർശനമുന്നയിച്ചിരുന്നു.
ഗുൽബർഗ നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ച കനീസ് ഫാത്തിമ 12,841 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ബിജെപിയുടെ ചന്ദ്രകാന്താ പാട്ടീലിനെയാണ് കനീസ് പരാജയപ്പെടുത്തിയത്. ഇതോടെ ഒരു രാഷ്ട്രീയ വിവാദത്തിന്റെ ഇരു ധ്രുവങ്ങളിൽ നിന്നുള്ള രണ്ട് നേതാക്കളുടെ വിജയ പരാജയത്തിനും കർണാടക സാക്ഷ്യം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |