കൊല്ലം: പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു. വൈദ്യ പരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച അയത്തിൽ സ്വദേശി വിഷ്ണുവാണ് അക്രമാസക്തനായത്. ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി പരിശോധനാ ടേബിൾ ചവിട്ടിമറിച്ചു. ഹൗസ് സർജന്മാരടക്കം ഓടി മാറിയതിനാലാണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. പ്രതി അക്രമം നടത്തിയിട്ടും വൈദ്യ പരിശോധന പൂർത്തിയാക്കാൻ പൊലീസ് ആവശ്യപ്പെട്ടു എന്ന് ആക്ഷേപമുണ്ട്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് പിടികൂടിയ പ്രതിയെയാണ് അഞ്ചാലുംമൂട് പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.
അതേസമയം ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. സംസ്ഥാനതല നഴ്‌സസ് ദിനാചരണം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. വന്ദനയുടെ വേർപാടിന്റെ സാഹചര്യത്തിൽ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ല എന്ന് മന്ത്രി പറഞ്ഞു. സ്വപ്നം കണ്ടുതുടങ്ങിയ പ്രായത്തിലാണ് വന്ദനയുടെ ജീവൻ കവർന്ന കൊലപാതകം. പാവപ്പെട്ട രോഗികളെ പണം കൊടുത്ത് വന്ദന സഹായിക്കുമായിരുന്നു.
ഡോ. വന്ദനയും നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയും കൊവിഡ് ബാധിച്ച് മരിച്ച വർക്കലയിലെ സിസ്റ്റർ സരിതയും വേദനിപ്പിക്കുന്ന ഓർമ്മകളാണ്.ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ നഴ്‌സുമാരുടെ പ്രാധാന്യം കൂടുകയാണ്. 'നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി" എന്ന സന്ദേശം പ്രാവർത്തികമാക്കുമെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |