തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് കാസർകോട്ടേക്കുള്ള വന്ദേഭാരത് എക്‌സ്‌പ്രസിലെ ടിക്കറ്റിന് വൻ ഡിമാൻഡ്. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായെത്തുന്നത്. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം - കാസർകോട് ടിക്കറ്റിനെക്കാൾ കൂടുതൽ പേർ മദ്ധ്യദൂര യാത്രകൾക്കായി ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം - എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാരേറെയുള്ളത്. വന്ദേഭാരതിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. ചെയർകാറിൽ ഈ മാസം 28 വരെയും എക്‌സിക്യുട്ടീവ് ചെയർകാറിൽ ജൂൺ 16 വരെയും ബുക്കിംഗ് തീർന്നു.
ബുക്കിംഗ് ഫുൾ
തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ 2880 രൂപയുമാണ് നിരക്ക്. നിരക്ക് കൂടുതലായിട്ടും എക്സിക്യൂട്ടീവ് ചെയർകാറിന് വൻ ഡിമാൻഡാണ്. പുലർച്ചെ 5.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരതിൽ എക്‌സിക്യുട്ടീവ് ചെയർകാറിനുള്ള ആവശ്യക്കാർ 238ഉം ചെയർ കാറിന്റേത് 215ഉം ശതമാനമാണ്. മടക്കയാത്രയിൽ ഇത് യഥാക്രമം 235ഉം 203ഉം ശതമാനമാണ്.
ഇതുവരെ 60,000 യാത്രക്കാർ
ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചശേഷം 60,000 പേർ വന്ദേഭാരതിൽ യാത്ര ചെയ്തതായാണ് അനൗദ്യോഗിക കണക്ക്. ആദ്യത്തെ രണ്ടാഴ്ചക്കാലം 27,000 പേരാണ് യാത്ര ചെയ്തത്. 32,000 പേർ സീറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 5000 പേർ പല കാരണങ്ങളാൽ യാത്ര റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |