കൊച്ചി : കൊച്ചിയിലെ പുറംകടലിൽ നിന്ന് ശനിയാഴ്ച പിടികൂടിയ 15000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിന് പിന്നിൽ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്ക്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ലഹരിപാക്കറ്റുകളിലെ ചിഹ്നങ്ങൾ ഹാജി സലിംഗ്രൂപ്പിന് സമാനമാണ്, പാകിസ്ഥാനിലെ മറ്റ് രണ്ട് ലഹരിസംഘങ്ങൾക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മെത്താഫെറ്റമിൻ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളിൽ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി ബിറ്റ് കോയിൻ, റോളക്സ് മുദ്രകളുണ്ട്. പ്ലാസ്റ്രിക് പെട്ടികളിൽ ഈർപ്പത്തെ പ്രതിരോധിക്കാൻ പഞ്ഞിയുൾപ്പെടെ വച്ച് ഭദ്രമായിട്ടാണ് മെത്താഫെറ്റമിൻ പായ്ക്ക് ചെയ്തിട്ടുള്ളത്. ദിവസങ്ങളോളം കടലിൽ സൂക്ഷിച്ചുവയ്ക്കാവുന്ന വിധമാണ് പാക്കിംഗ്. പെട്ടികൾക്ക് മുകളിൽ ഉത്പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി തേളിന്റെ ചിത്രമടങ്ങിയ മുദ്ര, ബിറ്റ് കോയിൻ, റോളക്സ് മുദ്രകളും എന്നിവയും പതിപ്പിച്ചിട്ടുണ്ട്. മൂന്നിലേറെ ലഹരി നിർമ്മാണ ലാബുകളിൽ നിർമ്മിച്ചതാണ് ലഹരിമരുന്നെന്നാണ് എൻ.സി.ബിയുടെ നിഗമനം.
കഴിഞ്ഞ ദിവസമാണ് കൊച്ചി പുറംകടലിൽ കപ്പലിൽ കടത്തുകയായിരുന്ന 2500 കിലോ മെത്താഫെറ്റമിൻ എൻ.സി.ബിയും നാവികസേനയും ചേർന്ന് പിടിച്ചെടുത്തത്. നേവിയും എൻ.സി.ബിയും പിന്തുടരുന്നതറിഞ്ഞ സംഘം ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കാൻ ശ്രമിച്ചതായാണ് വിവരം. കപ്പൽ മുക്കിയ ശേഷം ഇതിലുണ്ടായിരുന്ന ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാകിസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |