ദേവസ്വം ബോർഡിന്റെ ആവശ്യം അനുവദിച്ച് സുപ്രീംകോടതി
മാറ്റിവച്ച അരവണ വിൽക്കില്ല, 6.5 കോടിയുടെ നഷ്ടം
ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനി സാന്നിദ്ധ്യമുള്ള ഏലയ്‌ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്ന് കണ്ടെത്തി മാറ്റിവച്ച ആറരലക്ഷത്തിലേറെ ടിൻ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിട്ടിയെ (എഫ്.എസ്.എസ്.എ.ഐ) സുപ്രീംകോടതി ചുമതലപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹർജി അംഗീകരിച്ചാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണയും, സി.ടി. രവികുമാറും അടങ്ങിയ ബെഞ്ചിന്റെ നടപടി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അരവണ മാറ്റിവച്ചത്.
ഭക്ഷ്യസുരക്ഷാ അതോറിട്ടിയെ കൊണ്ട് പരിശോധിപ്പിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. ദേവസ്വം ബോർഡ് ഭക്ഷ്യ വ്യാപാര ഓപ്പറേറ്രർ ആണെന്ന നിരീക്ഷണത്തെയും സുപ്രീംകോടതി ചോദ്യം ചെയ്‌തു. ഭക്തർക്ക് പ്രസാദം നൽകുന്നത് എങ്ങനെ വ്യാപാരമാകുമെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ ചോദിച്ചു. അരവണ പരിശോധിച്ച് അതോറിട്ടി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം.
അതേസമയം, മാറ്റിവച്ചിരിക്കുന്ന അരവണ വിൽക്കില്ലെന്ന് ബോർഡ് കോടതിയെ അറിയിച്ചു. ആറരക്കോടി രൂപയുടെ നഷ്‌ടമുണ്ടായതെന്നും വ്യക്തമാക്കി.
അരവണ നിർമ്മാണം ഫുഡ് സേഫ്‌റ്റി സ്റ്റാൻറ്രേഡ്സ് ആക്‌ടിലെ ഭക്ഷ്യവ്യാപാരത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ നിലപാടിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ വി.ഗിരിയും, അഡ്വ. പി.എസ്. സുധീറും എതിർത്തു.
കീടനാശിനി അമിതം
ഹൈക്കോടതി നിർദ്ദേശ പ്രകാരം ഏലയ്ക്കയുടെ സാമ്പിൾ ശേഖരിച്ച് കൊച്ചിയിലെ സ്പൈസസ് ലാബിലും തിരുവനന്തപുരത്തെ ഗവ. അനലിറ്റിക്കൽ ലാബിലും പരിശോധിച്ചിരുന്നു. ഫിപ്രോനിൽ, ടെബ്യുകണസോൾ, ഇമിഡക്ളോപ്രിഡ് എന്നീ കീടനാശിനികളുടെ അമിത സാന്നിദ്ധ്യമുണ്ടെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് അരവണയുടെ വിതരണം നിറുത്തിവയ്‌ക്കാൻ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. 6,65,519 ടിൻ അരവണ നശിപ്പിച്ചുകളയാൻ ഏപ്രിൽ 11നും നിർദ്ദേശം നൽകി.
പാചകത്തിൽ ഇല്ലാതാകും
അരവണ ഭക്ഷ്യയോഗ്യമാണോയെന്ന് തെളിയും മുമ്പാണ് ഹൈക്കോടതി നടപടിയെന്ന് ഹർജിയിൽ ദേവസ്വം ബോർഡ്
പാചകപ്രക്രിയയിലെ ചൂടും, പാക്കിംഗ് സമയത്തെ അണുനശീകരണവും കീടനാശിനി സാന്നിദ്ധ്യം 99 ശതമാനം ഇല്ലാതാക്കുമെന്നും ദേവസ്വം ബോർഡ്
ഓപ്പൺ ടെൻഡർ
ഒഴിവാക്കി
ഏലയ്ക്ക വാങ്ങൽ ഓപ്പൺ ടെൻഡർ മുഖേനയായിരുന്നത് ഇത്തവണ ലോക്കൽ പർച്ചേസിലൂടെയാക്കി. ഇത് അഴിമതിക്കു വഴിയൊരുക്കുമെന്നും സംഭരിച്ച ഏലയ്ക്കയുടെ ഗുണനിലവാരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അയ്യപ്പ സ്പൈസസ് ഉടമ എസ്. പ്രകാശാണ് ഹൈക്കോടതിയിലെത്തിയത്. ഹർജിക്കാരന്റെ കമ്പനിയാണ് നേരത്തെ ഏലയ്ക്ക സപ്ളൈ ചെയ്തിരുന്നത്. തുടർന്നായിരുന്നു ഹൈക്കോടതി സാമ്പിൾ പരിശോധന നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |