കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി, കസ്റ്റഡിയിലുള്ള ഒന്നാം പ്രതി എം. ശിവശങ്കറിനെ അന്വേഷണ സംഘം ഇന്നലെ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാക്കി. ജാമ്യത്തിലുള്ള മറ്റൊരു പ്രതി യൂണിടാക് എം.ഡി സന്തോഷ് ഈപ്പനും ഹാജരായി. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള മറ്റു പ്രതികൾ അവധി അപേക്ഷ നൽകിയതിനാൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതടക്കമുള്ള നടപടിയിലേക്ക് കോടതി കടന്നില്ല. കേസ് ജൂൺ 23 ലേക്ക് മാറ്റി.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരിയിൽ വീടു നിർമ്മിച്ചു നൽകാൻ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ ഫണ്ടിൽ നിന്ന് 4.5 കോടി രൂപ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പെടെയുള്ള പ്രതികൾ കമ്മിഷനായി കൈപ്പറ്റിയെന്നും ഇതിൽ ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നുമാണ് കേസ്. തുക ഡോളറാക്കി വിദേശത്തേക്കു കടത്തിയതു വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ചാണ് ഇ.ഡി കേസ് എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |