കുമളി: തമിഴ്‌നാട്ടിലും അരിതേടി അരിക്കൊമ്പന്റെ ആക്രമണം. മേഘമലയ്ക്ക് സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ തകർത്തു. ചിന്നക്കനാലിലേത് പോലെ രാത്രി രണ്ട് മണിക്ക് ശേഷമാണ് എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ കൊമ്പൻ ഭാഗികമായി തകർത്തത്. തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലാണ് തകർക്കാൻ ശ്രമിച്ചത്. എന്നാൽ അരി തിന്നാതെ ആന തിരികെ കാടുകയറി. കടയ്ക്ക് മുമ്പിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനം ആക്രമിച്ചില്ലെങ്കിലും സമീപത്തുണ്ടായിരുന്ന ചെറിയ സംരക്ഷണ ഭിത്തി തകർത്തിട്ടുണ്ട്. സമീപത്തെ ലയത്തിന്റെ ഒരു വാതിലും തുറക്കാൻ ശ്രമിച്ചു.
പുലർച്ചെയോടെ അതിർത്തി മേഖലയിലെ വനമേഖലയിലേക്ക് ആന തിരിച്ചെത്തുകയും ചെയ്തു. ഇവിടെ അപ്പർ മണലാർ ഭാഗത്ത് സംസ്ഥാന വനംവകുപ്പിന്റെ ക്യാമ്പിനുള്ളിൽ കടന്നു. ആന കടന്ന് പോയപ്പോൾ കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന താത്കാലിക ഷെഡും ഭാഗികമായി തകർന്നു വീണു. തിരികെ അതിർത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനവകുപ്പിന് സിഗ്നൽ ലഭിച്ചിരിക്കുന്നത്. റേഷൻ കട കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും അരിക്കൊമ്പൻ ഇറങ്ങുമോ എന്ന ആശങ്കയിലാണ് മേഖലയിലെ നാട്ടുകാർ. കഴുത്തിൽ റേഡിയോ കോളറുള്ളതിനാൽ അരിക്കൊമ്പനെ നാട്ടുകാർക്ക് തിരിച്ചറിയാൻ എളുപ്പമാണ്. കഴിഞ്ഞ ദിവസം വരെ ആവർത്തിച്ച് അരിക്കൊമ്പൻ പ്രശ്‌നക്കാരനല്ലെന്ന് പറഞ്ഞ തമിഴ്‌നാട് വനംവകുപ്പ് എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇറക്കാൻ തയ്യാറായിട്ടില്ല. ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിട്ട് അരിക്കൊമ്പൻ തമിഴ്‌നാട്ടിലേക്ക് കടന്നിട്ട് 11 ദിവസം പിന്നിടുകയാണ്. ചിന്നക്കനാലിന് സമാന കാലവസ്ഥയും ഭൂപ്രകൃതിയും ഉള്ള മേഖലയാണിത്. ആനയുടെ സഞ്ചാരം തമിഴ്‌നാട്, കേരള വനം വകുപ്പുകൾ നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയിലിറങ്ങാതിരിക്കാൻ തമിഴ്നാട് നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആന രാത്രി സഞ്ചാരം പതിവ് പോലെ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |