കൊച്ചി: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ രണ്ട് കേസുകളിലെ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ജിഷാ വധക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് എന്നിവയിലെ വധശിക്ഷയാണ് പുനഃപരിശോധിക്കുന്നത്. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവയും പരിശോധിക്കും.
രണ്ട് കേസുകളിലെയും കുറ്റവാളികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ വകുപ്പിന് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയിൽ കോടതി തീരുമാനമെടുക്കുക. ആദ്യമായാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് കേരള ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റ് പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുറ്റവാളികളുടെ അഭിഭാഷകർ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കുറ്റകൃത്യത്തിന് മുമ്പും ശേഷവുമുള്ള പ്രതികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, നേരത്തേ ഇവർ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ നേരിട്ടിട്ടുണ്ടോ, മാനസികാവസ്ഥ എന്നിവ കൂടി പരിഗണിച്ച് മിറ്റിഗേഷൻ അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. രണ്ട് കേസുകളിലെ കുറ്റവാളികളെയും പാർപ്പിച്ച ജയിൽ അധികൃതരോട് പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം 2014ലും ജിഷ വധം 2016ലുമാണ് നടന്നത്. ഈ കേസുകളിലെ കുറ്റവാളികളുടെ വധശിക്ഷയിൽ ഇളവ് കൊണ്ടുവരുന്നതിനാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |