ആലപ്പുഴ: വേസ്റ്റ് ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ നോക്കുകുത്തിയായി ജനറൽ ആശുപത്രിയിലെ പണിപൂർത്തിയായ ഏഴുനില കെട്ടിടം. കിഫ്ബിയിൽ നിന്ന് 117 കോടി ചെലവഴിച്ച് നിർമ്മിച്ചതാണ് കെട്ടിടം. രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളുമില്ലാത്തതിനാൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ നടത്താനാകാത്തതിനാൽ രോഗികളും ദുരിതത്തിലാണ്.
ആലപ്പുഴ മെഡിക്കൽ കോളേജ് വണ്ടാനത്തേക്ക് മാറിയപ്പോൾ പഴയ മെഡിക്കൽ കോളേജ് കെട്ടിടമാണ് ജനറൽ ആശുപത്രിയ്ക്കായി വിട്ടുകൊടുത്തത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച മെഡിക്കൽ കോളേജ് കെട്ടിടങ്ങളുടെ പരാധീനതകൾ ബോദ്ധ്യപ്പെട്ട മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കും മുൻകൈയെടുത്താണ് ഏഴ് നില കെട്ടിടത്തിനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി 2020 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ച കെട്ടിടമാണ് മൂന്നുവർഷത്തിന് ശേഷവും തുറന്ന് പ്രവർത്തിപ്പിക്കാനാകാതെ തുടരുന്നത്.
ആശുപത്രിയിൽ നിന്ന് പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിക്കുന്ന വാട്ടർ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ നിർമ്മാണം ഇക്കഴിഞ്ഞ നവംബറിൽ പൂർത്തീകരിക്കുമെന്നും ജനുവരിയിൽ ആശുപത്രി തുറന്ന് നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ മാലിന്യ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ നിർമ്മാണം ഇക്കഴിഞ്ഞമാസമാണ് ആരംഭിച്ചത്. രണ്ടാഴ്ച കൂടി സമയമെടുത്താലേ പ്ളാന്റ് പൂർത്തിയാകൂ. പ്ളാന്റ് പൂർത്തിയായാൽ മാത്രമേ പ്ളംബ്ബിംഗും ഇലക്ട്രിഫിക്കേഷനുൾപ്പെടെയുള്ള മറ്റ് ജോലികളും പൂർത്തിയാക്കിയ കെട്ടിടം പൊതുജനത്തിന് തുറന്നു നൽകാൻ കഴിയൂ.
ജനറൽ ആശുപത്രിയിലെ സ്ഥല പരിമിതിയും ബുദ്ധിമുട്ടുകളും കാരണം രോഗികളെ അഡ്മിറ്റ് ചെയ്യാൻ കഴിയാത്തതിനാൽ സർജറി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വണ്ടാനം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് നഗരവാസികൾ.
പുതിയ ഒ.പി ബ്ളോക്ക്
ഏഴു നിലകൾ
ഒ.പി, നഴ്‌സിംഗ് വിഭാഗങ്ങൾ, ബ്ലഡ് ബാങ്ക്
ഫാർമസി, ലാബ്, എക്‌സ്‌റേ, സി.ടി, എം.ആർ.ഐ സ്‌കാൻ സൗകര്യങ്ങൾ
അത്യാഹിത വിഭാഗം, നിരീക്ഷണ വിഭാഗം
കാത്ത്‌ലാബ്
പ്രായമായവർക്കായി പ്രത്യേക വാർഡ്
ചെലവ് (കോടിയിൽ)
ആകെ 117
കെട്ടിട സമുച്ചയം 52
യന്ത്രങ്ങൾ 65
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |