SignIn
Kerala Kaumudi Online
Friday, 29 March 2024 3.37 AM IST

വരുന്ന മൂന്ന് ദിവസം അരികൊമ്പനെയും ചക്കക്കൊമ്പനെയും മുറിവാലനെയുമെല്ലാം തേടി കണ്ടെത്താൻ വനംവകുപ്പ്, കാട്ടാന കണക്കെടുപ്പ് നാളെമുതൽ

elephant

പാലക്കാട്: സംസ്ഥാനത്തെ വനമേഖലകളിൽ ഇന്നു മുതൽ മൂന്നുദിവസം കാട്ടാനകളുടെ കണക്കെടുപ്പ് നടക്കും. ആറുവർഷത്തെ ഇടവേളയ്ക്കശേഷമാണ് കേരളത്തിൽ കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത്. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുക്കും. സംസ്ഥാന അതിർത്തി കടന്നു കാട്ടാനകൾ സഞ്ചരിക്കുന്നതിനാലാണ് ഒന്നിച്ച് കണക്കെടുക്കുന്നത്.

ജില്ലയിൽ പാലക്കാട് വനം ഡിവിഷനിൽ 13 ബ്ലോക്കുകളാണുള്ളത്. മണ്ണാർക്കാട് ഡിവിഷനെ 27, സൈലന്റ് വാലിയെ 18 എന്നിങ്ങനെയും ബ്ലോക്കുകളാക്കി തിരിച്ചിട്ടുണ്ട്. ഭൂപടത്തിൽ ആനകളുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതിനാലും എല്ലായിടത്തും ഒരേസമയം പരിശോധന നടക്കുന്നതിനാലും എണ്ണത്തിൽ ആവർത്തനമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മേൽനോട്ടത്തിലാണ് പരിശോധന. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (ഭരണം) സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറാകും. പെരിയാർ, പറമ്പിക്കുളം കടുവസങ്കേതങ്ങളിലെ ഫീൽഡ് ഡയറക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് പിന്നീട് പുറത്തുവിടും. കാട്ടാനകളുടെ കണക്കെടുപ്പിനൊപ്പം സസ്യജാലങ്ങളുടെ കണക്കെടുപ്പും നടക്കും.

കണക്കെടുപ്പിന് ആപ്പും ഭൂപടവും

ആനപ്പിണ്ടം പരിശോധിച്ചും കാൽപ്പാടുകൾ നോക്കിയും നേരിട്ടു കാണുന്നവയുടെ എണ്ണമെടുത്തുമാണ് ആനകളുടെ കണക്കെടുക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ പ്രത്യേക ആപ്പ് വഴി ഭൂപടത്തിൽ രേഖപ്പെടുത്തും. ആദ്യമായാണ് കാട്ടാന കണക്കെടുപ്പിന് ആപ്പും ഭൂപടവും ഉപയോഗപ്പെടുത്തുന്നത്.

കണക്കെടുപ്പ് മൂന്ന് രീതിയിൽ

2017ലാണ് ഏറ്റവുമൊടുവിൽ കണക്കെടുത്തത്. സംസ്ഥാനത്ത് പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആന സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ്. മൂന്ന് ദിവസങ്ങളിലായി മൂന്ന് രീതിയിലാണ് പരിശോധന. ഇന്ന് ബ്ലോക്ക് തിരിച്ച് കാട്ടാനകളെ നേരിട്ടുകണ്ട് കണക്കെടുക്കും. 18ന് ആനപ്പിണ്ടം പരിശോധിച്ചാണ് കണക്കെടുപ്പ്. 19ന് ജലസ്രോതസുകളിൽ ആനകളുടെ കാൽപ്പാടുകൾ പരിശോധിക്കും.


2017ൽ 5706 കാട്ടാനകൾ

2017ലെ കണക്കെടുപ്പിൽ സംസ്ഥാനത്ത് 5706 കാട്ടാനകളുണ്ടെന്നാണു കണ്ടെത്തിയത്. 2012ൽ ഇത് 6026 ആയിരുന്നു. ബ്ലോക്കുകളിൽ നേരിട്ട് കണ്ടുള്ള കണക്കെടുപ്പിൽ 3,322 ആണ്. 2012ൽ ഇത് 2,735 ഉും. ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കിൽ പെരിയാർ സങ്കേതത്തിൽ 1,603, ആനമുടിയിൽ 1,369, വയനാട് 1,211, നിലമ്പൂരിൽ 710 എന്നിങ്ങനെ ആനകളുണ്ട്. കാട്ടാനകളുടെ സംരക്ഷണവും നിലയും എണ്ണവും കേരളത്തിൽ നല്ലനിലയിലാണെന്ന് വിലയിരുത്തൽ. കൊമ്പനാനകളെ കൊല്ലുന്നത് കുറഞ്ഞു. കൊമ്പന്റെയും പിടിയാനയുടെയും എണ്ണം കൂടുന്നുണ്ട്.


റിപ്പോർട്ട് ജൂലായിൽ

വനം ഡിവിഷനുകളെ 620 ബ്ലോക്കുകളായി തിരിച്ചാണു കണക്കെടുപ്പ്. ഈ ബ്ലോക്കുകളിൽ കാണപ്പെടുന്ന ആനകൾ, ആനപ്പിണ്ടങ്ങളുടെ എണ്ണം, മനുഷ്യവന്യജീവി സംഘർഷം, ജലലഭ്യത, കൃഷിരീതി മുതലായവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. കൊമ്പനാന, പിടിയാന, മോഴ, ഒറ്റയാൻ, കൂട്ടം, കുട്ടികൾ, മുതിർന്ന ആന എന്നിവ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ജൂൺ 20നു ശേഷം തയാറാക്കും. ജൂലായ് ഒന്നുമുതൽ അഞ്ചുവരെ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇത് വിശദമായി പരിശോധിച്ച ശേഷം ജൂലായ് 15നു മുൻപ് അന്തിമ റിപ്പോർട്ട് തയാറാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD ELEPHANT, ARIKOMBAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.