തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഔദ്യോഗികവിഭാഗം ഇന്നും നാളെയുമായി സമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെ, വിമതവിഭാഗവും സമ്മേളനം പ്രഖ്യാപിച്ചത് ചേരിപ്പോര് രൂക്ഷമാക്കി.
ഔദ്യോഗികവിഭാഗത്തിന്റെ സമ്മേളനം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ 11ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പൊതുസമ്മേളനം ഉച്ചയ്ക്ക് ഒന്നിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഉദ്ഘാടനം ചെയ്യും. എം.എസ്. ഇർഷാദ് പ്രസിഡന്റായുള്ള ഈ വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി കെ.പി.സി.സി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
ഇവരുടെ സമ്മേളനത്തെ വെല്ലുവിളിച്ച് നേരത്തേ ഔദ്യോഗിക വിഭാഗമായിരുന്ന എം.എസ്. ജ്യോതിഷ് നേതൃത്വം നൽകുന്ന വിഭാഗവും ഇന്ന് സമ്മേളനം പ്രഖ്യാപിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ സമ്മേളനം നടത്തുമെന്നാണ് പ്രഖ്യാപനം. പരമാവധി അംഗങ്ങളെ സമ്മേളനങ്ങളിലെത്തിച്ച് ബലപരീക്ഷണത്തിനാണ് ഇരുവിഭാഗങ്ങളുടെയും ശ്രമം.
കഴിഞ്ഞ വർഷം ജൂലായിൽ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങളും തമ്മിലെ തർക്കം രൂക്ഷമായത്. യഥാർത്ഥ അസോസിയേഷൻ തങ്ങളുടേതാണെന്ന് കാട്ടി ഇരുവിഭാഗവും കോടതിയെ സമീപിക്കുന്ന സ്ഥിതി വരെയെത്തി. കെ.പി.സി.സി നേതൃത്വം ഇടപെട്ട് സമവായ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. തർക്കം ചില ഘട്ടങ്ങളിൽ കൈയാങ്കളി വരെ എത്തിയിരുന്നു. സമ്മേളനം ചേരിതിരിഞ്ഞ് നടത്താൻ ഇരുവിഭാഗവും തയ്യാറായതോടെ വീണ്ടും സംഘർഷസാദ്ധ്യത ഉടലെടുത്തിട്ടുണ്ട്.
അതിനിടെ, ഇരുവിഭാഗങ്ങളുടെയും സമ്മേളനങ്ങളും അതിന്റെ പേരിലുള്ള പണപ്പിരിവും നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷനിലെ ചിലർ വഞ്ചിയൂർ മുൻസിഫ് കോടതിയിൽ കേസ് നൽകി. ഇന്ന് അടിയന്തര വാദം കേൾക്കാനായി കോടതി ഇരുവിഭാഗത്തിനും നോട്ടീസയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |