SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.52 AM IST

നെല്ലളന്ന കർഷകർക്ക് കിട്ടാനുള്ള പണം ഉടൻ അക്കൗണ്ടിലെത്തും, 700 കോടി രൂപ വായ്‌പയെടുത്ത് തുക നൽകാൻ സപ്ളൈകോ

farm

പാലക്കാട്: നെല്ലളന്ന കർഷകർക്കുള്ള പണം ഉടൻ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പരാതികൾ ശക്തമായ സാഹചര്യത്തിൽ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കേരള ബാങ്ക് ഉൾപ്പെടെയുള്ളവയിൽ നിന്ന് 700 കോടി വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ. ഇതിനായി ധനകാര്യ വകുപ്പിൽ നിന്നുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

നെല്ലിന്റെ സംഭരണ വിലയായി നടപ്പു സീസണിൽ 925 കോടിയാണ് ഇതുവരെ നൽകിയത്. ഇനി 1000 കോടി വേണം. കേന്ദ്രവിഹിതമായി മുൻകൂർ ലഭിച്ച 400 കോടി ഉപയോഗിച്ചാണ് നേരത്തെ തുക വിതരണം നടത്തിയത്. സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരിച്ചതിന്റെ വില നൽകാൻ 700 കോടി കൂടി വേണം.

2100 കോടിയുടെ മുൻ വായ്പ അടച്ചുതീർത്തു

എസ്.ബി.ഐ, കനറാ, ഫെഡറൽ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് നേരത്തെ 2,500 കോടി വായ്പയെടുത്തെങ്കിലും ഇതിൽ 2,100 കോടിയും പഴയ വായ്പ അടച്ചുതീർക്കാൻ വേണ്ടിവന്നു. സപ്ലൈകോയ്ക്ക് പരമാവധി 2,500 കോടിയാണ് വായ്പാ പരിധി. ഇത് 3,500 കോടിയാക്കി ഉയർത്താനുള്ള അനുമതി കാത്തിരിക്കുകയാണ് സപ്ലൈകോ.

കേരള ബാങ്ക് വായ്പ നൽകുമെങ്കിലും ഉയർന്ന പരിശനിരക്കാണ്. ഒന്നാംവിളക്കാലത്ത് കർഷകർക്ക് നെല്ലിന്റെ വിലയ്ക്ക് പകരം പി.ആർ.എസ് വായ്പവനൽകാൻ 7.65 ശതമാനം പലിശനിരക്കിൽ 195 കോടി കേരള ബാങ്ക് അനുവദിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകൾ 6.9 ശതമാനം നിരക്കിൽ വായ്പ നൽകിയിരുന്ന സ്ഥാനത്താണിത്.

പി.ആർ.എസ് ഈടിന്മേൽ കർഷകർക്ക് നെല്ലിന്റെ വില വായ്പയായി നൽകുകയും സപ്ലൈകോ ഇത് തിരിച്ചടയ്ക്കുകയും ചെയ്യുന്ന രീതി കർഷകരെ കടക്കെണിയിലാക്കുന്നതായി പരാതി ഉയർന്നു. കേന്ദ്രവിഹിതം വൈകുമ്പോൾ സപ്ലൈകോയുടെ തിരിച്ചടവ് വൈകുന്നതാണ് പ്രശ്നം. ഇത് പരിഹരിക്കാനാണ് നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് തുക നൽകാൻ ശ്രമിച്ചത്. ഇതിന് കൂടുതൽ വായ്പയെടുക്കുന്നതിന്, സപ്ലൈകോയുടെ വായ്പാപരിധി തടസമായി.

ഇനി നൽകാനുള്ളത് 162 കോടി

ജില്ലയിൽ ഒന്നാംവിള ഒരുക്കം ആരംഭിച്ചിട്ടും രണ്ടാംവിള നെല്ല് സംഭരണം പൂർത്തിയായില്ല. 38,500ലേറെ കർഷകരിൽ നിന്നായി 97,000 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 8,000 കർഷകർക്ക് മാത്രമേ നെല്ലിന്റെ വില ലഭിച്ചുള്ളൂ. 213 കോടിയുടെ നെല്ല് സംഭരിച്ചപ്പോൾ 51 കോടി മാത്രമാണ് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകിയത്. 30,000ത്തിലേറെ കർഷകർക്കായി 162 കോടിയാണ് നൽകാനുള്ളത്.

അടുത്ത ഒന്നാംവിളയ്ക്കുള്ള നിലമൊരുക്കലും വരമ്പ് നേരെയാക്കലുമൊക്കെ ആരംഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മഴകൂടി ലഭിച്ചാൽ ഉഴവ് പൂർത്തിയാക്കി വിത നടത്താമെന്നാണ് കണക്കുകൂട്ടൽ. കൃഷിപ്പണികൾക്ക് വേണ്ടിവരുന്ന ചെലവിന് പണം ആവശ്യമുള്ള സമയത്ത് നെല്ലിന്റെ വില വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

19 മുതൽ തുക അക്കൗണ്ടിലേക്ക്

രണ്ടാംവിളയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില 19 മുതൽ കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് എത്തിത്തുടങ്ങും. ഇതോടൊപ്പം അവശേഷിക്കുന്ന നെല്ലും ഉടൻ സംഭരിക്കും. ചിറ്റൂർ താലൂക്കിൽ വലിയ വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിലെ നെല്ല് പാഡികോ മില്ലിന്റെ സഹായത്തോടെ ഒരാഴ്ചയ്ക്കകം സംഭരിക്കും. ഇക്കാര്യത്തിൽ മന്ത്രി ജി.ആർ.അനിൽ ഉറപ്പു നൽകിയിട്ടുണ്ട്.

കെ.ഡി.പ്രസേനൻ എം.എൽ.എ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRO, FARMERS, SUPPLYCO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.