കൊച്ചി: വനങ്ങളോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ അഞ്ചംഗ വിദഗ്ദ്ധ സമിതിയ്ക്ക് ഹൈക്കോടതി രൂപം നൽകി. സർക്കാരും അമിക്കസ് ക്യൂറിയും നൽകിയ പാനലുകളിൽ നിന്നാണ് സമിതിക്ക് ഡിവിഷൻ ബെഞ്ച് രൂപം നൽകിയത്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ അഡ്വ. എസ്. രമേഷ് ബാബുവാണ് കൺവീനർ. ഫോറസ്റ്റ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്) ജി. പ്രമോദ്, മുൻ അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒ.പി. കലേർ, നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെ ഡോ. എം. അനന്തകുമാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ എന്നിവർ അംഗങ്ങളാണ്.
ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജികളുടെ തുടർച്ചയായാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുന്നത്. സമിതിയുടെ റിപ്പോർട്ടുകൾ ഹൈക്കോടതി സർക്കാരിന് കൈമാറും. സർക്കാരിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സമിതിയിലെ സർക്കാർ ഉദ്യോഗസ്ഥരല്ലാത്തവരുടെ ഓണറേറിയം വനംവകുപ്പ് നിശ്ചയിക്കണം.
ചുമതലകൾ
സംഘർഷസാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തണം
പ്രശ്നപരിഹാരത്തിനായി ദീർഘകാല - ഹ്രസ്വകാല നടപടികൾ
ആനത്താരകൾ വീണ്ടെടുക്കാൻ നടപടികൾ നിർദ്ദേശിക്കണം
പഞ്ചായത്തുകളിലെ ടാസ്‌ക് ഫോഴ്‌സുകൾക്ക് മേൽനോട്ടം
ടാസ്‌ക് ഫോഴ്‌സുകളുടെ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകണം
മനുവിനും അഭിമന്യുവിനും ചികിത്സ
തിരുവനന്തപുരം കാട്ടാക്കട കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെ മനു എന്ന ആനയ്ക്ക് അടിയന്തര വൈദ്യസഹായം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ഡോ. എൻ.വി.കെ അഷറഫിനെ നിയോഗിക്കണം.
കോടനാട് ആനപരിപാലന കേന്ദ്രം സന്ദർശിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി അവിടത്തെ അഭിമന്യുവെന്ന ആനയുടെ സ്ഥിതി പരിതാപകരമാണെന്ന് ജഡ്ജിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കാഴ്‌ചക്കുറവമുള്ള ഈ ആനയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |