കൊൽക്കത്ത: ആംബുലൻസിന് പണം നൽകാനില്ലാത്തതിനാൽ പിതാവ് മകന്റെ മൃതദേഹവും ബിഗ് ഷോപ്പറിലാക്കി ബസിൽ 200 കിലോമീറ്റർ സഞ്ചരിച്ച് വീട്ടിലെത്തി. പശ്ചിമബംഗാളിലെ നോർത്ത് ദിനാജ് പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ആംബുലൻസുകാർ ചോദിച്ച 8,000 രൂപ നൽകാനില്ലാത്തതുകൊണ്ടാണ് അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിൽ ഇട്ട് ബസിൽ കയറാൻ തീരുമാനിച്ചതെന്നാണ് പിതാവായ ആഷിം ദേബ് ശർമ പറയുന്നത്. ചികിത്സയ്ക്കായി 16,000 രൂപ ചെലവായെന്നും അദ്ദേഹം പറഞ്ഞു.ശ്വാസകോശ പ്രശ്നങ്ങളെത്തുടർന്ന് സിലിഗുരിയിലെ മെഡിക്കൽ കോളേജിൽ വച്ചാണ് കുഞ്ഞ് മരിച്ചത്. സഹയാത്രികരോ, ബസ് ജീവനക്കാരോ അറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമെന്നും ബസിൽ നിന്ന് ഇറങ്ങേണ്ടിവരുമെന്നും ഭയമുണ്ടായിരുന്നതിനാൽ വളരെ ശ്രദ്ധിച്ചായിരുന്നു യാത്ര.
ദേബ് ശർമയുടെ ദുരവസ്ഥയ്ക്ക് കാരണക്കായവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. ആശുപത്രിയിൽ ആവശ്യത്തിന് ആംബുലൻസുകൾ ഉണ്ടായിരുന്നു എന്നും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു എന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം, മദ്ധ്യപ്രദേശ് ഷാന്ദോളിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വിട്ടുനൽകാൻ വിസമ്മതിച്ചതിനാൽ 13കാരിയായ മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ യാത്രചെയ്തത് വൻ വിവാദമായിരുന്നു. മൃതദേഹവുമായുള്ള പിതാവിന്റെ യാത്ര നേരിട്ടുകണ്ട ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |