പാർട്ടിയെ പേടിയല്ല, വിശ്വാസമാണെന്ന് മുൻ ആരോഗ്യമന്ത്രിയും, സി പി എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ ശൈലജ. കൗമുദി ടിവിയുടെ സ്‌ട്രേയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അവർ. മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം കെ കെ ശൈലജ നൽകുന്ന ആദ്യ അഭിമുഖമാണിത്.
'ഞങ്ങളെല്ലാം ഏതെങ്കിലും സ്ഥാനത്ത് തുടരുമെന്ന നിലയിലല്ല കാര്യങ്ങൾ ചെയ്യുന്നത്. ഞാനെന്ന വ്യക്തിയുടെ മാത്രം പ്രവർത്തനമല്ല. ഇതൊരു പോളിസിയുടെ ഭാഗമാണ്. ഒരു പാർട്ടിയുടെ അല്ലെങ്കിൽ മുന്നണിയുടെ പോളിസി നടപ്പിലാക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. ആ സമയത്ത് ലീഡർഷിപ്പിൽ നിന്നുകൊണ്ട് ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ തന്നെ തുടരണമെന്നില്ല. ഇതേ പോളിസി മറ്റൊരാൾ വന്ന് ഇതുപോലെയോ, മറ്റൊരു രീതിയിലോ നടപ്പിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഞാൻ തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കാതിരിക്കാൻ കാരണം ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാണ്. ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതും, ഞാൻ മനസിലാക്കിയിട്ടുള്ളതും പാർലമെന്ററി പ്രവർത്തനവും പാർലമെന്റേതര പ്രവർത്തനവും ഒരുപോലെ കാണണമെന്നാണ്.
അഞ്ച് വർഷം കൊണ്ട് ഒരു കാര്യവും പൂർത്തിയാക്കാൻ കഴിയില്ല. പത്ത് വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാത്ത കാര്യങ്ങളുമുണ്ട്. ഇതൊരു തുടർച്ചയാണ്. കഴിഞ്ഞ സർക്കാരുകൾ ചെയ്തുവച്ചത് തുടരുക. നമ്മുടെ ഭാവനയും കഴിവും പോളിസിയുമനുസരിച്ച് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുക. ആ അർത്ഥത്തിൽ അഞ്ച് കൊല്ലം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.'- കെ കെ ശൈലജ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |