തിരുവനന്തപുരം:അനുനയ ചർച്ചകൾക്ക് ഒടുവിൽ കർണാടക സർക്കാർ രൂപീകരണത്തിന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലൂടെ സമവായം.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് നാലാം ദിനമാണ് പ്രശ്നം പരിഹാരത്തിന് വഴിതെളിഞ്ഞത്. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുമായി കെ.സി വേണുഗോപാൽ ചർച്ച നടത്തിയാണ് കർണാടകത്തിലെ മഞ്ഞുരുക്കലിന് വഴിയൊരുക്കിയ ഫോർമുല കണ്ടെത്തിയത്. ഗാന്ധി കുടുംബത്തിന്റെ നിർദ്ദേശം സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനേയും കെ.സി വേണുഗോപാൽ അറിയിച്ചു. ഇതോടെ ഇടഞ്ഞ് നിന്ന നേതാക്കൾ അനുരഞ്ജന ചർച്ചകൾക്ക് വഴങ്ങുകയായിരുന്നു.
കീറാമുട്ടിയായി വഴിമുട്ടിപ്പോയ ചർച്ചകൾ പുനരുജ്ജീവിപ്പിച്ച് ഫലപ്രദമായ ചർച്ചകൾ നടന്നത് കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ 51 നമ്പർ ലോധി എസ്‌റ്റേറ്റിലെ വസതിയിൽ വെച്ചായിരുന്നു. ദേശീയമാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായിരുന്നു ഈ വസതിയും കെ.സി വേണുഗോപാലും. രാത്രിയേറെ നീണ്ടുനിന്ന ചർച്ചകളിലൂടെയും ചടുലമായ നീക്കങ്ങളിലൂടെയുമാണ് കർണാടകത്തിൽ നീണ്ടുപോയ മന്ത്രിസഭാ രൂപീകരണ പ്രതിസന്ധിക്ക് അയവ് വരുത്തി പരിഹരിച്ചത്. പ്രശ്നപരിഹാരത്തിലെ കെ.സി ടച്ച് ഇതിലും പ്രകടമായിരുന്നു. ഗാന്ധി കുടുംബത്തിന് വിശ്വാസമുള്ള ട്രബിൾഷൂട്ടറുടെ റോളാണ് കെ.സി വേണുഗോപാലിനുള്ളത്.
സിദ്ധരാമയ്യയും ഡി.കെയും മുഖ്യമന്ത്രിപദത്തിനായുള്ള ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്നാണ് സോണിയാ ഗാന്ധി ചർച്ചകളിൽ സജീവമായി ഇടപെട്ടത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.സി വേണുഗോപാൽ തുടക്കം മുതലുള്ള ചർച്ചകളിൽ സജീവമായിരുന്നു. പ്രശ്നപരിഹാരം നീണ്ടുപോയതോടെ മധ്യസ്ഥ ദൗത്യം കേന്ദ്ര നേതൃത്വം കെ.സി വേണുഗോപാലിനെ ഏൽപ്പിച്ചു. ഇതോടെ സമയവായ ചർച്ചകൾക്ക് വേഗം കൂടി. മന്ത്രിസഭാ രൂപീകരണം നീണ്ടുപോകാൻ പാടില്ലെന്ന നിർദ്ദേശം മല്ലികാർജുന ഖാർഗെ കെ.സി വേണുഗോപാലിന് നൽകി.
ഇതോടെ കർണാടക മന്ത്രിസഭാ രൂപീകരണ ചർച്ചകളുടെ ശ്രദ്ധാകേന്ദ്രം കെ.സി വേണുഗോപാലായി മാറി.
സിദ്ധരാമയ്യയെയും ഡി.കെയെയും ഒറ്റയ്ക്കും ഒരുമിച്ച് ഇരുത്തിയും അദ്ദേഹം ചർച്ചകൾ നടത്തി. !*! ചർച്ചകൾ നീണ്ടുപോകുന്നതിലെ ഹൈക്കമാൻഡിന്റെ അതൃപ്തി അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. ഇരുവർക്കും തുല്യപരിഗണന നൽകി പ്രശ്നപരിഹാരം കാണുകയായിരുന്നു ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവർ ചേർന്ന് തയ്യാറാക്കിയ ഫോർമുല. സിദ്ധരാമയ്യ, ഡി.കെ കൂട്ടുകെട്ട് കർണാടകയിൽ ഫലപ്രദമാണെന്നും പർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത് ആവശ്യമാണെന്നും അദ്ദേഹം ഇരുവരെയും അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് വരെ ഈ കൂട്ടുകെട്ട് ഫലം കാണുമെന്ന പ്രതീക്ഷ അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചു.
തുടർന്ന് ഖാർഗെയുടെ വസതിയിൽ നിന്ന് മടങ്ങി ലോധി എസ്‌റ്റേറ്റിലെത്തിയ അദ്ദേഹം കർണാടക ചുമതലയുള്ള സുർജേവാലയെ വിളിച്ചുവരുത്തി ദേശീയ നേതൃത്വത്തിന്റെ തീരുമാനം ധരിപ്പിച്ചു. ശേഷം സിദ്ധരാമയ്യയും ഡി.കെ ശിവകുമാരും കെ.സി വേണുഗോപാലിന്റെ വസതിയിലെത്തി. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇരുനേതാക്കളെയും കെ.സി വേണുഗോപാൽ അറിയിച്ചു. തുടർന്ന് നടത്തിയ ചർച്ചകളിലൂടെയാണ് പ്രതിസന്ധി അയഞ്ഞ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.
പരസ്പരവിരുദ്ധവും അവാസ്തവവുമായ വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പലപ്പോഴും ചർച്ചകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കെ ഏകപക്ഷീയമായി ഒരാളുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചെന്ന വാർത്തകൾ പ്രചരിച്ചപ്പോൾ കർണാടകയുടെ ചുമതലവഹിക്കുന്ന സുർജേവാലയെ ഇറക്കി അത് നിരസ്സിച്ച് വ്യാജവാർത്തകൾക്ക് അന്ത്യം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |