തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ. സംഭവസമയത്ത് എംഎൽഎമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിലെ വിചാരണ നീട്ടിവെയ്ക്കാനാണ് മുൻ എംഎൽഎമാരായ വനിതാ നേതാക്കൾ കോടതിയെ സമീപിച്ചതെന്നാണ് ആക്ഷേപം.
നിയമസഭാ കൈയ്യാങ്കളിയ്ക്കിടയിൽ ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നതായാണ് ഇരു നേതാക്കളും വെവ്വേറെയായി സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ മ്യൂസിയം പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. കേസിൽ കുറ്റപത്രം സമർപ്പിച്ചത് അറിഞ്ഞ പ്രകാരം പരിശോധിച്ചപ്പോഴാണ് അപാകതകൾ ശ്രദ്ധയിൽപ്പെട്ടത്. കൈയ്യാങ്കളിയ്ക്കിടയിൽ വലതുപക്ഷ എംഎൽഎമാരിൽ നിന്ന് പരിക്കേറ്റതിന്റെ ചികിത്സാ രേഖകളടക്കം കുറ്റപത്രത്തിലുണ്ട്. എന്നാൽ തങ്ങളെ സാക്ഷി ചേർക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാലാണ് കേസിൽ തുടരന്വേഷണത്തിനായി ആവശ്യമുന്നയിക്കുന്നതെന്നാണ് നേതാക്കൾ ഹർജിയിൽ അറിയിക്കുന്നത്. ഹർജി ഈ മാസം 29-നാണ് കോടതി പരിഗണിക്കുക.
2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |