തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയതോടെ,വിചാരണ പരമാവധി നീട്ടുകയെന്ന ലക്ഷ്യത്തോടെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സി.ജെ.എം കോടതിയിൽ ഹർജി. മുൻ എം.എൽ.എമാരായ ഇ.എസ്.ബിജിമോൾ,എ.ഗീതാഗോപി എന്നിവരാണ് ഹർജിക്കാർ. സി.ജെ.എം കെ.വിദ്യാധരൻ കേസ് പരിഗണിക്കുന്നത് 29ലേക്ക് മാറ്റി. ഹർജിക്കാർക്കായി മുൻ ജില്ലാ ഗവ. പ്ലീഡർ എ.എ.ഹക്കീമാണ് ഹാജരായത്.
കുറ്റപത്രം റദ്ദാക്കി കേസ് പിൻവലിപ്പിക്കാൻ സർക്കാർ സുപ്രീംകോടതിയിൽ വരെ നിയമപോരാട്ടം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി വി. ശിവൻകുട്ടി പ്രതിയുമായ കേസിൽ വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാണ് സർക്കാർ പയറ്റുന്നത്. കേസിൽ കുറ്റപത്രം നൽകിയത് അടുത്തിടെയാണ് തങ്ങൾ അറിഞ്ഞതെന്നാണ് മുൻ എം.എൽ.എമാരുടെ ഹർജിയിലുള്ളത്. കുറ്റപത്രത്തിനൊപ്പം തങ്ങളുടെ ചികിത്സാ രേഖകളടക്കം ഹാജരാക്കിയിരുന്നെങ്കിലും അന്നത്തെ യു.ഡി.എഫ് എം.എൽ.എമാരുടെ ആക്രമണത്തിനിരയായ തങ്ങളെ സാക്ഷിയാക്കാൻ പൊലീസ് തയ്യാറായില്ല. നീതി ലഭിക്കാൻ കോടതി തുടരന്വേഷണത്തിന് ഉത്തരവിടണം. മുൻ എം.എൽ.എമാരായ ജമീലാ പ്രകാശം,കെ.കെ.ലതിക എന്നിവരെയും സാക്ഷിയാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |