തിരുവനന്തപുരം: നിയമസഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുയർത്തുന്ന വിമർശനങ്ങൾ പരിശോധിക്കുമെന്നും, തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സഭാ ടി.വിയുടെ പ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കും. പ്രൊഫഷണലിസത്തിന്റെ അഭാവമുണ്ടെങ്കിൽ പരിഹരിക്കും. സഭാ ടി.വി നിഷ്പക്ഷമാകണമെന്നാണ് ആഗ്രഹം. സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ കാണിക്കുന്നില്ലെന്നതടക്കമുള്ള വിമർശനങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം. ചോദ്യോത്തരവേളയിൽ ചോദ്യമുന്നയിക്കുന്ന അംഗത്തിന്റെ മുഖം കാണിക്കുന്നില്ലെന്ന പ്രശ്നം പരിശോധിക്കും.
നിയമസഭ പരിപാവനമായ ഇടമാണ്. അവിടത്തെ കർശനമായ നിയമ വ്യവസ്ഥകൾ ലംഘിച്ചവർക്കാണ് നോട്ടീസയച്ചതെന്ന്, മാർച്ച് 15ലെ സംഘർഷവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങൾക്ക് നോട്ടീസയച്ചതിനെപ്പറ്റി സ്പീക്കർ പറഞ്ഞു. അന്നത്തെ സംഘർഷം ചിത്രീകരിച്ച എല്ലാവർക്കും നോട്ടീസയച്ചിട്ടുണ്ട്. ചിലർ അതിന് മറുപടി നൽകി. അത് സഭാ സെക്രട്ടേറിയറ്റ് പരിശോധിച്ചു വരുകയാണ്. മാദ്ധ്യമങ്ങളുടെ അവകാശങ്ങൾ സഭയിൽ നിഷേധിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |