കൊല്ലം: ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പ് നടത്തി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ നാലരയോടെയാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്.
ആദ്യം ആശുപത്രിയിൽ ഒ പി ടിക്കറ്റെടുക്കുന്ന ഭാഗത്തേക്കാണ് സന്ദീപിനെ കൊണ്ടുപോയത്. കൊലപാതകത്തെക്കുറിച്ച് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. വന്ദനയെ കൊല്ലാൻ ഉപയോഗിച്ച കത്രിക എവിടെ നിന്ന് കിട്ടിയെന്നും, ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഒരു മുറിയിൽ പോയത് മാത്രമേ ഓർമയുള്ളൂവെന്നും സന്ദീപ് മൊഴി നൽകി. ഇന്നലെ ഇയാളെ സ്വന്തം വീട്ടിലും അയൽവാസിയും സ്കൂൾ പ്രഥമാദ്ധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റബോധം ലവലേശം മുഖത്ത് പ്രതിഫലിച്ചില്ലെങ്കിലും തലകുനിച്ചാണ് ഇയാൾ എത്തിയത്.
ശ്രീകുമാറിന്റെ വീട്ടിലേക്കാണ് സന്ദീപിനെ ആദ്യം കൊണ്ടുപോയത്. ഈ വീട്ടുവളപ്പിൽ ഇരുന്നുകൊണ്ടായിരുന്നു സന്ദീപ് പൊലീസിനെ വിളിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ശ്രീകുമാറിന്റെ വീടിന് സമീപത്ത് മണ്ണെടുത്തുണ്ടായ വലിയ തിട്ടയിൽ നിന്ന് താഴേക്ക് ചാടിയിട്ടാണ് ഇയാളുടെ കാലിന് പരിക്കേറ്റത്. ഇക്കാര്യങ്ങൾ സന്ദീപ് അന്വേഷണ സംഘത്തോട് വിശദീകരിച്ചു. തുടർന്ന് ശ്രീകുമാറിനോടും മറ്റ് അയൽക്കാരോടുമൊക്കെ അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് സന്ദീപിനെ സ്വന്തം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഈ മാസം പത്താം തീയതി രാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |