തഴവ: മൂന്നര വയസുകാരനെ അങ്കണവാടിയിൽ നിന്ന് പുറത്താക്കിയതായി പരാതി. കുലശേഖരപുരം നീലികുളം ഷംനാ മൻസിൽ ഷംനാദ് - തൽസില ദമ്പതികളുടെ മകൻ അൽ അമീനെ പുന്നക്കുളം 113-ാം നമ്പർ അങ്കണവാടിയിൽ നിന്ന് ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പുറത്താക്കിയെന്നാണ് പരാതി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുലശേഖരപുരം പുന്നക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ ഷെഡ്ഡിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ഇതിന് സമീപം കൃഷിക്കുളം നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ചിത്രം രണ്ട് ദിവസം മുമ്പ് കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ എത്തിയ മുത്തച്ഛൻ മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചാണ് ഗ്രാമപഞ്ചായത്ത് അംഗം കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ക്ലാസിലിരിക്കുകയായിരുന്ന കുഞ്ഞിനെ പുറത്തിറക്കിയതിന് ശേഷം അമ്മയെ വിളിച്ചുവരുത്തി തിരികെ പറഞ്ഞയയ്ക്കുകയായിരുന്നു. എന്നാൽ 12-ാം വാർഡിലുള്ള കുട്ടി 13-ാം വാർഡിലെ അങ്കണവാടിയിൽ പഠിക്കേണ്ടതില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വിചിത്ര വാദം. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ്, ഐ.സി.ഡി.എസ് അധികൃതർ, ബാലവകാശ കമ്മിഷൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി.
ഏത് അങ്കണവാടിയും തിരഞ്ഞെടുക്കാം
കഴിഞ്ഞ ആറ് മാസമായി കുട്ടി ഈ അങ്കണവാടിയിലാണ് പഠിച്ചു വരുന്നത്. കുട്ടികൾക്ക് സൗകര്യപ്രദമായ അങ്കണവാടികൾ വാർഡ് പരിഗണനയില്ലാതെ തെരഞ്ഞെടുക്കാമെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |