കൊല്ലം: ' ദാ ഇവിടെവച്ചാണ് ഞാനത് ചെയ്തത്, എന്നിട്ട് കത്രിക കസേരയുടെ താഴേയ്ക്കെറിഞ്ഞു. പിന്നീട് വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു. മുഖം കഴുകി..' കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പിന് എത്തിച്ച ഡോ. വന്ദനാദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കൂസലില്ലാതെ സംഭവത്തെക്കുറിച്ച് അന്വേഷണ സംഘത്തോട് വിവരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് കനത്ത സുരക്ഷയോടെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. പകൽ എത്തിച്ചാൽ പ്രതിഷേധം ഉണ്ടാകുമെന്നതിനാലാണ് പുലർച്ചെ കൊണ്ടുവന്നത്.
കഴിഞ്ഞ പത്തിന് പുലർച്ചെ നാലരയോടെയാണ് സന്ദീപിനെ പൊലീസുകാർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നതും തുടർന്ന് ഡോക്ടർ കൊല്ലപ്പെട്ടതും. അതേസമയത്തായിരുന്നു പ്രതിയുമായുള്ള തെളിവെടുപ്പ്. 15 മിനിട്ടോളം നീണ്ടു. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിവരിച്ചു. കാലിലെ മുറിവിന് ചികിത്സയ്ക്കായി പൊലീസിനൊപ്പം ആശുപത്രിയിൽ എത്തിയതും ഡോക്ടർ പരിശോധിച്ചതും മരുന്നുവച്ചുകെട്ടിയതും അവിടെ നിന്നു കത്രിക കൈക്കലാക്കിയതുമൊക്കെ പറഞ്ഞു.
ഡോ.വന്ദനയെ കുത്തിയ സ്ഥലത്തെത്തിയപ്പോൾ അല്പനേരം മിണ്ടാതെനിന്നു. തുടർന്ന് കൃത്യം കഴിഞ്ഞ് കത്രിക കഴുകിയതും പൊലീസ് എത്തി തന്നെ കീഴ്പ്പെടുത്തി കൈകൾ പിന്നിൽ കെട്ടിയതുമൊക്കെ ഓരോ സ്ഥലവും ചൂണ്ടിക്കാട്ടി വിവരിച്ചു. കഴിഞ്ഞ ദിവസം സന്ദീപിന്റെ കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയം വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇന്ന് കോടതിയിൽ
ഹാജരാക്കും
പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് മുൻപായി കോടതിയിൽ ഹാജരാക്കും. കേസ് അന്വേഷണം ഏറെക്കുറെ പൂർത്തിയായി. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി അന്വേഷണ സംഘത്തിന് ലഭിക്കേണ്ടതുണ്ട്. പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രമം.
ഡോ. വന്ദനയുടെ കുടുംബത്തിന്
നഷ്ടപരിഹാരം: ഹർജി മാറ്റി
കൊച്ചി: ഡോ. വന്ദനദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി മേയ് 22 നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മേയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന കുത്തേറ്റു മരിച്ചത്. അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഡോക്ടർമാരുൾപ്പെടെ ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകാൻ മാർഗ നിർദ്ദേശങ്ങളുണ്ടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |