ന്യൂഡൽഹി: കെട്ടിടത്തിന്റെ മുൻ ഉടമ വരുത്തിയ വൈദ്യുതി കുടിശിക, പുതിയ ഉടമയോ താമസക്കാരനോ അടച്ചാൽ മാത്രം കെ.എസ്.ഇ.ബി വൈദ്യുതി നൽകിയാൽ മതിയെന്ന് സുപ്രീംകോടതി. കെ.എസ്.ഇ.ബിക്കെതിരെ സമർപ്പിച്ച ഹർജി തളളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ചിന്റെ വിധി. പഴയ ഉടമയുടെ വൈദ്യുതി കുടിശിക പുതിയ ഉടമ അടച്ചില്ലെങ്കിൽ പുതിയ കണക്‌ഷൻ നൽകാനോ, പഴയ കണക്‌ഷൻ പുനഃസ്ഥാപിക്കാനോ കഴിയില്ലെന്നാണ് കെ.എസ്.ഇ.ബി വാദം. 1990 ജനുവരി ഒന്നിന് നിലവിൽ വന്ന ചട്ടപ്രകാരമാണിത്. കെ.എസ്.ഇ.ബി നിലപാട് കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഹൈക്കോടതി നിലപാട് ശരിവച്ച സുപ്രീംകോടതി, വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ഹർജി തളളി.
വായ്‌പ കുടിശിക കാരണം വീട് ലേലത്തിൽ പോയ ഇടത്തെ വൈദ്യുതി കണക്ഷന്റെ വിഷയത്തിലും സമാനമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചു. വീട് ലേലത്തിൽ വാങ്ങിയ പുതിയ ഉടമ, പഴയ ഉടമ വരുത്തിയ വൈദ്യുതി കുടിശിക അടയ്‌ക്കണം. ലേല കരാറിൽ ഇതുസംബന്ധിച്ച വ്യവസ്ഥയുണ്ടാകുമെന്നത് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, അസാം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുളള ഹർജികളും കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |