ധർമ്മശാല : പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച രാജസ്ഥാൻ റോയൽസിന് പ്ളേ ഓഫിന് അകത്തും പുറത്തുമല്ലാത്ത സ്ഥിതിയായി. ഇന്നലെ നാലുവിക്കറ്റിന് ജയിച്ച രാജസ്ഥാൻ 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ. എന്നാൽ 14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ആർ.സി.ബി ഞായറാഴ്ച ഗുജറാത്ത് ടൈറ്റാൻസിനോട് ആറ് റൺസിൽ കൂടിയ മാർജിനിൽ തോൽക്കുകയും മുംബയ് ഇന്ത്യൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽപ്പിക്കുകയും ചെയ്താൽ പ്ളേഓഫിൽ കടന്നുകൂടും. എന്നാൽ ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് വലിയ മാർജിനിൽ ജയം നേടാൻ കഴിഞ്ഞാൽ കളി വീണ്ടും മാറും. ഏതായാലും രാജസ്ഥാൻ പ്ളേ ഓഫിൽ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാൻ ഞായറാഴ്ച കഴിയണം.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് ഉയർത്തിയ 188 റൺസിന്റെ ലക്ഷ്യം രണ്ട് പന്തുകളും നാലു വിക്കറ്റുകളും ബാക്കി നിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്. അർദ്ധസെഞ്ച്വറികൾ നേടിയ യശ്വസി ജയ്സ്വാളും (50), ദേവ്‌ദത്ത് പടിക്കലും (51),46 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്മേയറും 20 റൺസ് നേടിയ റിയാൻ പരാഗും ചേർന്നാണ് രാജസ്ഥാന് സീസണിലെ ഏഴാം വിജയമൊരുക്കിയത്. നായകൻ സഞ്ജു സാംസൺ 2 റൺസെടുത്ത് പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് തുടക്കം മോശമായിരുന്നു. 50 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെട്ട പഞ്ചാബിനെ സാം കറാൻ(49 നോട്ടൗട്ട്),ജിതേഷ് ശർമ്മ (44),ഷാറൂഖ് ഖാൻ (41 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
മത്സരത്തിന്റെ രണ്ടാം പന്തിൽതന്നെ കിടിലൻ ഒരു റിട്ടേൺ ക്യാച്ചിലൂടെ പ്രഭ്സിമ്രാൻസിംഗിനെ(2) പുറത്താക്കി ട്രെന്റ് ബൗൾട്ടാണ് പഞ്ചാബിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്. നാലാം ഓവറിൽ നവ്ദീപ് സിംഗ് സെയ്നി അഥർവ തയ്ദെയെ (19) ദേവ്ദത്ത് പടിക്കലിന്റെ കയ്യിലെത്തിച്ചു. ആറാം ഓവറിൽ ആദം സാംപ പഞ്ചാബ് നായകൻ ശിഖർ ധവാനെ(17) എൽ.ബിയിൽ കുരുക്കി മടക്കി. അടുത്ത ഓവറിൽ സെയ്നി ലിയാം ലിവിംഗ്സ്റ്റണിനെ (9) ബൗൾഡാക്കുക കൂടി ചെയ്തപ്പോൾ പഞ്ചാബ് 6.3 ഓവറിൽ 50/4 എന്ന സ്ഥിതിയിലായി.
എന്നാൽ അഞ്ചാം വിക്കറ്റിൽ ക്രീസിലൊരുമിച്ച കറാനും ജിതേഷ് ശർമ്മയും പൊരുതിയതോടെ പഞ്ചാബ് തളർച്ചവിട്ടു മുന്നേറി. 13 ഓവറിൽ അവർ 100ലെത്തി. 64 റൺസ് കൂട്ടിച്ചേർത്തശേഷമാണ് സഖ്യം പിരിഞ്ഞത്. 28 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടിച്ച ജിതേഷിനെ മടക്കി അയച്ചതും സെയ്നിയാണ്. തുടർന്ന് കറാനും ഷാറൂഖും ചേർന്ന് 37 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 31 പന്തുകളിൽ നാലു ഫോറും രണ്ട് സിക്സുമടക്കമാണ് കറാൻ 49 റൺസുമായി പുറത്താകാതെ നിന്നത്. 23 പന്തുകൾ നേരിട്ട ഷാറൂഖ് നാലു ഫോറും രണ്ട് സിക്സും പായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |