തിരുവനന്തപുരം: ഐ.ജി പി.വിജയന്റെ സസ്പെൻഷന് പിന്നിൽ പൊലീസിലെ ചില ഉന്നതരാണെന്ന് ആക്ഷേപം. എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിലെ പ്രതിയെ പിടികൂടാൻ വിജയൻ കേന്ദ്ര ഏജൻസികളെ അടക്കം ഇടപെടുത്തിയതിലൂടെ സംസ്ഥാന പൊലീസിന്റെ ക്രെഡിറ്റ് നഷ്ടമായെന്ന് ചിലർ ആരോപണമുയർത്തിയതാണ് സസ്പെൻഷനിൽ കലാശിച്ചതെന്നാണ് ആരോപണം. സി.ബി.ഐയിൽ ഉറപ്പായിരുന്ന ഡെപ്യൂട്ടേഷൻ തടയുക കൂടിയായിരുന്നു ലക്ഷ്യം.
സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) ചുമതലക്കാരനായിരുന്ന വിജയൻ തീവയ്പ്പുണ്ടായപ്പോൾ തിരുവനന്തപുരത്തായിരുന്നു. ഡി.ജി.പി അനിൽകാന്തുമൊത്താണ് കണ്ണൂരിലേക്ക് പോയത്. ഡി.ജി.പി വാട്സ്ആപ്പിലൂടെ അംഗീകരിച്ചതു പ്രകാരമാണ് പ്രതിയെ പിടിക്കാനും അന്വേഷണത്തിനും സംഘമുണ്ടാക്കിയത്. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ മറ്റ് ഏജൻസികളെ ഏകോപിപ്പിച്ച് അന്വേഷിക്കണമെന്നാണ് എ.ടി.എസ് മാന്വലിലുള്ളത്. തുടക്കത്തിലേ ഭീകരബന്ധം സംശയിച്ച തീവയ്പ്പുകേസിന്റെ അന്വേഷണത്തിൽ എ.ടി.എസ് പങ്കാളിയായത് ഇതുപ്രകാരമാണ്.
പ്രതി കേരളം വിട്ടെന്ന് വ്യക്തമായതോടെ, ഭീകരവിരുദ്ധസേനയുടെ മുൻ തലവനും കേന്ദ്രകാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിലെ ഡയറക്ടറുമായ കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം വിജയൻ തേടി. ഐ.ബി, മഹാരാഷ്ട്ര- കർണാടക ഭീകരവിരുദ്ധ സ്ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പൊലീസുകൾ, ആർ.പി.എഫ് എന്നിവയടക്കം വിവിധ ഏജൻസികളെ ഏകോപിപ്പിച്ചത് അനൂപാണ്.
സാധാരണഗതിയിൽ സംസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെട്ട് ഈ ഏകോപനമുണ്ടാവാൻ ദിവസങ്ങളെടുക്കുന്നതാണ്. മൂന്നാംദിവസം പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടികൂടാനായി. എന്നാൽ കേന്ദ്രസഹായം തേടിയതോടെ, പ്രതിയെ പിടിച്ചതിൽ സംസ്ഥാന പൊലീസിന്റെ ക്രെഡിറ്റ് നഷ്ടമായെന്നായിരുന്നു വിമർശനം. വിജയന്റെ ഇടപെടൽ സുരക്ഷാവീഴ്ചയുണ്ടാക്കിയെന്ന് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
പ്രതി ഷാരൂഖിന്റെ ഫോട്ടോയും വീഡിയോയും പുറത്തവിട്ടത് മഹാരാഷ്ട്ര എ.ടി.എസാണെങ്കിലും വിജയനെതിരെ ആരോപണമുയർത്തി. ഷാരൂഖിനെ കേരളത്തിലേക്ക് കൊണ്ടുവന്ന ഡിവൈ.എസ്.പിയുമായി എ.ഡി.ജി.പി, ഐ.ജി, എസ്.പി, ഡിവൈ.എസ്.പി, ഒരു മാദ്ധ്യമപ്രവർത്തകൻ എന്നിവർ സംസാരിച്ചിരുന്നെങ്കിലും വിജയൻ മാത്രമാണ് തുടരെ സംസാരിച്ചതെന്ന കുറ്റവും ചാർത്തി.
പ്രതിയുടെ യാത്രാമാർഗ്ഗം പുറത്തറിഞ്ഞതിനാൽ തീവ്രവാദികൾ വഴിമദ്ധ്യേ ആക്രമിച്ചേനെയെന്നും എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് സസ്പെൻഷൻ തീരുമാനിച്ചത്. അതേസമയം, അഡി.ഡി.ജി.പിയായി ഡിസംബറിൽ ലഭിക്കേണ്ട സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനിൽ സി.ബി.ഐയിലെത്തുന്നതും തടയാൻ ചിലർ നടത്തിയ നീക്കത്തെ തുടർന്നാണ് സസ്പെൻഷനെന്നാണ് ആക്ഷേപം.
കേന്ദ്രാനുമതി വേണം
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അംഗീകാരം വേണം.
കേന്ദ്രത്തിന് സസ്പെൻഷൻ റദ്ദാക്കാം, അന്വേഷണത്തിന് സമയം നിശ്ചയിക്കാം, തിരിച്ചെടുക്കാൻ നിർദ്ദേശിക്കാം
അന്വേഷണം നടക്കുന്നെന്ന കാരണംപറഞ്ഞാലും സസ്പെൻഷൻ ഒരു വർഷത്തിലധികം നീട്ടാനാവില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |