ന്യൂഡൽഹി: ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷൺ എം പിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടത്തി വരുന്ന പ്രതിഷേധം ഐപിഎൽ വേദിയിലേയ്ക്ക് വ്യാപിപ്പിച്ച് ഗുസ്തി താരങ്ങൾ. ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരവേദിയായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് മുന്നിലാണ് ദേശീയ ഗുസ്തി താരങ്ങളടക്കം പ്രതിഷേധിച്ചത്.
പ്ളക്കാർഡുകളടക്കം കൈയ്യിലേന്തിയെത്തിയ താരങ്ങളെ പ്രവേശന ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പിന്നാലെ മൂന്നാം നമ്പർ ഗേറ്റിന് മുന്നിൽ താരങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. ടിക്കറ്റുമായി എത്തിയിട്ടും സ്റ്റേഡിയത്തിനുള്ളിലേയ്ക്ക് പ്രവേശിക്കാൻ ഡൽഹി പൊലീസ് അനുവദിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് ആരോപിച്ചു. ടിക്കറ്റുമായി എത്തിയ അഞ്ച് താരങ്ങളെ വിഐപി പരിഗണനന നൽകാമെന്ന് അറിയിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുകയും പിന്നീട് കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചുവെന്നും അവർ അറിയിച്ചു.
दिल्ली पुलिस ने पहलवानों को आईपीएल मैच देखने से रोका. pic.twitter.com/gjLpbjYijY
— Mandeep Punia (@mandeeppunia1) May 20, 2023
അതേസമയം കഴിഞ്ഞ 28 ദിവസമായി ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ ഇന്ന് മുതൽ സമരം കടുപ്പിക്കുമെന്ന് അറിയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത കായിക താരങ്ങളുടെയടക്കം ലൈംഗിക പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനായി സമരസമിതി നൽകിയിരുന്ന സമയപരിധി അവസാനിച്ചതിന് പിന്നാലെ ഖാപ് പഞ്ചായത്ത് ചേർന്ന് തുടർസമര പരിപാടികളെ കുറിച്ച് തീരുമാനിക്കും. ഒളിംപ്യൻമാരടക്കമുള്ള വിദേശ താരങ്ങളുടെ പിന്തുണ വേണ്ടി വന്നാൽ തേടുമെന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |