തിരുവനന്തപുരം : എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹനയത്തിനുമെതിരെ കുറ്റപത്രം പുറത്തിറക്കിയ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിച്ചു. രണ്ടാംവാർഷിക ദിനത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കർണ്ണാടകത്തിൽ ഇന്നലെ കോൺഗ്രസ് അധികാരത്തിലേറിയതിന്റെ മുഴുവൻ ഊർജ്ജവും പ്രവർത്തകരിലെ സമരവീര്യത്തിൽ പ്രകടമായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരൻ എം.പി അദ്ധ്യക്ഷനായി.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. മുരളീധരൻ, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ശശി തരൂർ, ജെബി മേത്തർ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, എൻ.എ. നെല്ലിക്കുന്ന്, ടി. സിദ്ധിഖ്, ടി.ജെ. വിനോദ്, അൻവർ സാദത്ത്, എം. വിൻസന്റ്, എൽദോസ് കുന്നപ്പിള്ളി, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, സി.എം.പി നേതാവ് സി.പി. ജോൺ, ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ, ജെ.എസ്.എസ് നേതാവ് എ.എൻ. രാജൻബാബു, മുസ്ളിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുത്തു.
പുലർച്ചെ 5ന് തന്നെ മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ ഇരുകവാടങ്ങളിലും എത്തി. ഏഴോടെ സമരത്തിന് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ ആദ്യം ഗേറ്റുകൾ ഉപരോധിച്ചു. എട്ടോടെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രവർത്തകരും ഒമ്പതോടെ എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രവർത്തകരും എത്തിച്ചേർന്നു. 10 ആയപ്പോഴേക്കും സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റും സൗത്ത് ഗേറ്റും പ്രവർത്തകർ വളഞ്ഞു. കൊടുംചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് പ്രവർത്തകരാണെത്തിയത്. സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള റോഡുകളിലെല്ലാം പ്രതിഷേധക്കാർ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ചെത്തി.
സമരഗേറ്റ് എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റിന് മുന്നിലായിരുന്നു പ്രതിഷേധത്തിന്റെ വേദി. വിലക്കയറ്റം നിയന്ത്രിക്കുക, ക്ഷേമപെൻഷനുകൾ ഉൾപ്പെടെയുള്ള പെൻഷൻ കുടിശ്ശിക ഉടൻ നൽകുക, നികുതി വർദ്ധന പിൻവലിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, നെല്ല് സംഭരണ കുടിശ്ശിക നൽകുക, ഇൻഷ്വറൻസ് കുടിശ്ശിക നൽകുക, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകുക, എ.ഐ ക്യാമറ അഴിമതിയിൽ ജുഡിഷ്യൽ അന്വേഷണം നടത്തുക, കെ-ഫോൺ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |