തിരുവനന്തപുരം: കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ ജി.വി രാജ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പഞ്ചായത്തുകളിലെല്ലാം കളിക്കളം, എല്ലാവർക്കും ആരോഗ്യകായിക ശാരീരിക ക്ഷമത ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സ്‌പോർട്സ്, തദ്ദേശ അടിസ്ഥാനത്തിൽ സ്‌പോർട്സ് കൗൺസിലുകളുടെ രൂപീകരണം, കായികക്ഷമതാ മിഷൻ എന്നിവയെല്ലാം കായിക മേഖലയുടെ വികസനത്തിനായുള്ള പദ്ധതികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ആന്റണി രാജു, സ്‌പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, സ്‌പോർട്സ് യുവജനകാര്യ വകുപ്പ് ഡയറക്ടർ എസ്. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജി വി രാജ അവാർഡ് ബാഡ്മിന്റൺ താരം അപർണ ബാലനും ലോംഗ്ജമ്പ് താരം മുരളി ശ്രീശങ്കറിന് വേണ്ടി അമ്മ കെ.എസ് ബിജിമോളും ഏറ്റുവാങ്ങി. ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുൻ ദേശീയ ഫുട്‌ബോൾ താരവും ഫുട്‌ബോൾ പരിശീലകനുമായ ടി.കെ ചാത്തുണ്ണിക്ക് സമ്മാനിച്ചു. മികച്ച കായിക പരിശീലകൻ പി.എസ് വിനോദ്, മികച്ച കായിക കോളേജായ പാല അൽഫോൻസ, മാദ്ധ്യമ പ്രവർത്തകർക്കുള്ള അവാർഡുകൾ എന്നിവയും മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |