കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആശങ്ക പടർത്തി കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം- പൂയംകുട്ടി വനത്തിൽ വെച്ചുണ്ടായ വന്യമൃഗത്തിന്റെ ആക്രമണത്തിൽ അഞ്ചംഗ സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ്(55) മഞ്ചപ്പാറയിൽ വെച്ചുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റ് നാലുപേർക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം കൊല്ലത്തും കോട്ടയത്തുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടിരുന്നു. കോട്ടയം എരുമേലിയിൽ രണ്ട് പേരാണ് മരിച്ചത്. എരുമേലി പുറത്തേൽ ചാക്കോച്ചൻ (70), പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് ദാരുണമായി മരിച്ചത്. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം കൊല്ലത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസാണ് (64) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. സംഭവ ദിവസം രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ സാമുവലിനെ കാട്ടുപോത്ത് പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |