ന്യൂഡൽഹി: ഉദ്ഘാടന ദിനം പാർലമെന്റ് മന്ദിരം സ്ത്രീകളെ അണിനിരത്തി വളയുമെന്ന് പ്രഖ്യാപിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. ലൈംഗിക ആരോപണത്തെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാർലമെന്റിലേയ്ക്ക് സമരം വ്യാപിപ്പിക്കുന്നത്.
ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് നൽകിയ സമയം ഇന്ന് അവസാനിച്ചതോടെ കൂടുതൽ മാദ്ധ്യമശ്രദ്ധ നേടുന്നതിന് സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുയാണെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്ലക്കാർഡുകളുമായി ഇന്നലെ നടന്ന ഐ.പി.എൽ മത്സര വേദിയിലേക്ക് ഗുസ്തി താരങ്ങൾ എത്തിയിരുന്നു. ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്തില്ലെങ്കിൽ പ്രത്യഘാതം ഗുരുതരമായിരിക്കും. ഇത് ദേശവിരുദ്ധമെന്ന് പിന്നീട് മുദ്രകുത്തരുതെന്നും താരങ്ങൾ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി.
അതേസമയം ഡൽഹിയുടെ അതിർത്തി വളയുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ സമര സമിതി ആലോചിക്കുന്നുണ്ട്. അറസ്റ്റുണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും താരങ്ങൾ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പാർലമെന്റ് മന്ദിരം വളയുമെന്ന് താരങ്ങൾ അറിയിച്ചത്. ഉദ്ഘാടന ദിനമായ 28-ന് പാർലമെന്റിന് പുറത്ത് മഹിളാ മഹാ പഞ്ചായത്ത് കൂടാനാണ് തീരുമാനം. അതിനിടെ ഹരിയാനയിലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സമരം എത്രയും വേഗം തീർപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ബിജെപി എം പി കൂടിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്താൽ അത് യു പിയിൽ തിരിച്ചടിയാകുമെന്നും പാർട്ടിയ്ക്ക് ഭയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |