കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ് കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജൻ. അണ്ടർ 17 സെലക്ഷൻ ട്രയൽ നടക്കുന്ന പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റാണ് എറണാകുളം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ എം എൽ എ അടച്ചുപൂട്ടിയത്.
നൂറിലധികം കുട്ടികൾ പുലർച്ചെമുതൽ കാത്തുനിൽക്കുകയായിരുന്നു. പ്രതിഷേധവുമായി രക്ഷിതാക്കളടക്കമുള്ളവർ എത്തിയതോടെ കായികമന്ത്രി വി അബ്ദുറഹിമാൻ ഇടപെട്ട് ഗേറ്റ് തുറന്നുകൊടുത്തു. ട്രയൽസ് നടത്തുന്നത് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടില്ലെന്നും സ്‌പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്നുമാണ് എം എൽ എ നൽകുന്ന വിശദീകരണം.
'കുറേ കുട്ടികൾ വന്ന് ഗേറ്റിന് മുന്നിൽ നിൽക്കുന്ന വിവരം സെക്യൂരിറ്റിയാണ് അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സോ അതിന്റെ ആളുകളോ ഒരു കത്ത് പോലും തന്നിട്ടില്ല. നിരവധി കുട്ടികൾ അവിടെ പ്രാക്ടീസിന് വരാറുണ്ട്. ഉണ്ടായ ആശയക്കുഴപ്പമെന്ന് പറയുന്നത് ഇത് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്‌റ്റേഡിയമായതുകൊണ്ട് മുൻകൂർ അനുമതിയുള്ള പരിപാടികൾക്ക് മാത്രമാണ് തുറന്നുകൊടുക്കാറ്. പിന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്‌മെന്റ് കഴിഞ്ഞ എട്ടുമാസമായി ഇതിന്റെ വാടക തന്നിട്ടില്ല. എട്ട് ലക്ഷം രൂപയുടെയടുത്ത് വാടക കുടിശ്ശികയുണ്ട്. പല തവണ സംസാരിക്കുകയൊക്കെ ചെയ്തപ്പോൾ പിന്നീട് നൽകാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്.'- എം എൽ എ വ്യക്തമാക്കി.
അതേസമയം, എം എൽ എയുടെ വാദം സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി തള്ളി. കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്സ് സ്‌പോർട്സ് കൗൺസിലിൽ ഒടുക്കിയിട്ടുണ്ടെന്നും കുടിശ്ശിക ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |