കൊച്ചി: സഹോദരനിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകി ഹൈക്കോടതി. ഏഴ് മാസം ഗർഭിണിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ച് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയത്.
15 വയസുള്ള പെൺകുട്ടി സഹോദരനിൽ നിന്നാണ് ഗർഭം സ്വീകരിച്ചത് എന്നതും 32 ആഴ്ച വളർച്ചയുള്ള ഗർഭവുമായി മുന്നോട്ടു പോയാൽ അത് മാനസികാരോഗ്യത്തിനും ശരീരത്തിനും സങ്കീർണതകൾ സൃഷ്ടിക്കാമെന്നും കോടതി നോക്കിക്കണ്ടു. പെൺകുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നൽകാൻ സാദ്ധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ ഗർഭച്ഛിദ്രം നടത്താനായി പെൺകുട്ടിയുടെ മാനസികനിലയും ആരോഗ്യനിലയും തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചു. കൂടാതെ കുഞ്ഞ് ജനിച്ചാലുണ്ടാകാൻ പോകുന്ന സാമൂഹ്യമായ പ്രശ്നങ്ങളും കണക്കിലെടുത്ത കോടതി സമയതാമസമില്ലാതെ ഗർഭച്ഛിദ്രം നടത്താനായി ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന സംഘത്തിന് നിർദേശം നൽകി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |