തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത് ബ്ളീച്ചിംഗ് പൗഡറിൽ നിന്നാണെന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ രണ്ട് സ്ഥലത്ത് തീപിടിത്തം നടന്നത്. കൊല്ലത്തും തിരുവനന്തപുരത്തും ഉണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. ഇതിനുപിന്നിൽ അട്ടിമറിയുണ്ട്. ബ്ളീച്ചിംഗ് പൗഡറിൽ നിന്ന് തീപിടിത്തമുണ്ടായെന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. രണ്ട് സ്ഥലങ്ങളിലും ആവശ്യത്തിനുള്ള സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വർണക്കടത്തും റോഡ് ക്യാമറയും വിവാദമായപ്പോൾ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട സെഷനുകളിൽ തീപിടിത്തം ഉണ്ടായത് എന്തുകൊണ്ടാണ്. നിർണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നിൽ. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്. അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്.
രണ്ട് വർഷത്തിനിടെ ഒൻപത് എം ഡി മാർ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ മാറി മാറി വന്നു. ആവശ്യത്തിൽ കൂടുതൽ മരുന്നുവാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നത്. പർച്ചേസിനുപിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. അഴിമതി കേന്ദ്രങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ ഓടിയൊളിക്കുകയാണ്'- വി ഡി സതീശൻ വ്യക്തമാക്കി.
പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. സുരക്ഷാജീവനക്കാരൻ മാത്രമേ അപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. നിലവിൽ തീ നിയന്ത്രണ പൂർണമായി അണച്ചിട്ടുണ്ട്.
തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |