തിരുവനന്തപുരം: പഞ്ചേന്ദ്രിയങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്താൽ ഒരു പ്രീ-പ്രൈമറി വിദ്യാർത്ഥിക്ക് എന്തു മനസിലാക്കാൻ പറ്റും. പക്ഷേ ചാക്കയിലുള്ള മണ്ണന്തല കരുണാകരൻ മെമ്മോറിയൽ ഗവ.യു.പി.എസിലെത്തുന്ന കുട്ടിക്ക് കണ്ടറിഞ്ഞും തൊട്ടറിഞ്ഞുമൊക്കെ മനസിലാക്കി പഠിക്കാം.
വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ പ്രീ-പ്രൈമറി വിഭാഗത്തെ നവീകരിച്ചിരിക്കുകയാണിവിടെ. ഭാഷായിടം,വരയിടം,ഗണിതയിടം,കുഞ്ഞരങ്ങ്,ആട്ടവും പാട്ടും തുടങ്ങി 13 പ്രവർത്തന ഇടങ്ങളാണ് പ്രീപ്രൈമറിക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
പഞ്ചേന്ദ്രിയ ഇടത്തിൽ വെള്ളച്ചാട്ടവും പക്ഷികളും ശബ്ദവും ചെറിയ ഗുഹയും പലതരം മണ്ണുകളുമെല്ലാമുണ്ട്. അക്ഷരലോകത്തേക്കും വായനാലോകത്തേക്കും കുഞ്ഞിനെ കൈപിടിച്ച് നടത്തിക്കുന്ന ഇടമാണ് ഭാഷായിടം. ഒരു മരച്ചുവട്ടിലിരുന്ന് വായിക്കുന്ന രീതിയിലാണ് ഭാഷായിടം തയ്യാറാക്കിയിരിക്കുന്നത്. ഉള്ളിലെ കലാകാരനെ പുറത്തുകൊണ്ടുവരാനുള്ള സ്ഥലമാണ് കുഞ്ഞരങ്ങ്. കളിത്തോണിയെന്ന പാഠപുസ്തകത്തിലെ ഭാഗങ്ങൾ കഥയായോ നാടകമായോ അതതിന്റെ വേഷവിധാനങ്ങളോടെ അവതരിപ്പിക്കാനുള്ള ഇടമാണ് കുഞ്ഞരങ്ങ്.
വീണയും മൃദംഗവും പോലുള്ള സംഗീതോപകരണങ്ങൾ ടി.വിയിലും ഫോണിലും മാത്രം കണ്ടിട്ടുള്ളവർക്ക് ആട്ടവും പാട്ടുമിടത്തേക്ക് സ്വാഗതം. കുട്ടിയുടെ സംഗീതത്തിലുള്ള കഴിവ് തിരിച്ചറിയാനുള്ള ഇടമാണിത്. കണക്കിനെ അനായാസമാക്കാൻ ഒരുക്കിയിരിക്കുന്നത് പഴയ കാലത്തുള്ള കടയിലൂടെയാണ്. കടയ്ക്കുള്ളിലെ വസ്തുക്കളിലൂടെ കൂട്ടാനും കുറയ്ക്കാനും സംഖ്യകളുമായി ചങ്ങാത്തം കൂടാനും കുട്ടികൾക്ക് കഴിയും. സ്കൂളിന് പുറത്തും സീസോ പോലുള്ള കളിക്കോപ്പുകൾ കൊണ്ട് കുട്ടികൾക്കായി ചെറിയ പാർക്കും ഒരുക്കുന്നുണ്ട്. പ്രീപ്രൈമറിയിൽ 28 കുട്ടികളാണ് നിലവിലുള്ളത്. വിശാലമായ ക്ളാസ് മുറികളും പഠനസൗകര്യങ്ങളുമുണ്ടായിട്ടും കുട്ടികളെത്തുന്നത് കുറവാണ്. ഏഴാം ക്ളാസുവരെയുള്ള സ്കൂളിൽ ആകെയുള്ളത് 62 കുട്ടികൾ. പുതിയ ഒരുക്കങ്ങൾ കൂടുതൽ കുട്ടികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
നിർമ്മാണത്തിന് ചെലവായത്
വർണ്ണക്കൂടാരത്തിലൂടെ 10 ലക്ഷം രൂപ
പിരിച്ചെടുത്തത് 1,10,000
മേൽനോട്ടം വഹിച്ചത്
പേട്ട ബി.ആർ.സി
നടത്തിപ്പ്
. കൗൺസിലർ ശാന്തയും മുൻ മേയർ കെ. ശ്രീകുമാറും അടങ്ങുന്ന സംഘാടക സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |