ഭോപ്പാൽ: പൊലീസ് ഉദ്യോഗസ്ഥൻ യുവതിയ്ക്കും പിതാവിനും സഹോദരനും നേരെ വെടിയുതിർത്ത ശേഷം ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ഷാജാപുർ ജില്ലയിലാണ് സംഭവം. വെടിയേറ്റ് യുവതിയുടെ പിതാവ് മരിച്ചു. യുവതിയുടെയും സഹോദരന്റെയും നില ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്.
മദ്ധ്യപ്രദേശ് പൊലീസിൽ ഡ്രെെവറായി ജോലി ചെയ്തിരുന്ന സുഭാഷ് ഖരാഡിയാണ്(26) യുവതിയുടെ വീട്ടിൽകയറി ആക്രമണം നടത്തിയത്. ഷാജാപുരിയിലെ വീട്ടിൽ അതിക്രമിച്ചുകയറിയ സുഭാഷ്, ശിവാനിയ്ക്കും (25), പിതാവ് ജാഖിർ, ശിവാനിയുടെ സഹോദരൻ എന്നിവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ജാഖിർ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി കൃത്യം നിർവഹിച്ചത്.
വെടിവച്ച ശേഷം യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ സുഭാഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'എന്നെ ചതിച്ചതിന് ഞാൻ അവളെ കൊന്നു. ഒരിക്കലും മറക്കാത്ത വേദനയും നൽകി' എന്നാണ് സുഭാഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സുഭാഷിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സുഭാഷും ശിവാനിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |