തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. കൊട്ടാരക്കര ആശുപത്രിയിലെ ഡോക്‌ടറായിരുന്ന വന്ദനയുടെ കൊലയ്‌ക്ക് പിന്നാലെയാണ് അടിയന്തിരമായി സർക്കാർ ഓർഡിനൻസ് തയ്യാറാക്കിയത്. ഈ ഓർഡിനൻസ് അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, അസഭ്യം പറയൽ, അധിക്ഷേപം എന്നിവയ്‌ക്കടക്കം കർശന ശിക്ഷ നൽകുന്ന നിയമ ഭേദഗതിയാണ് ഉള്ളത്. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം ഏഴ് വർഷം പരമാവധി ശിക്ഷ കിട്ടുന്ന കുറ്റമാണ്. കുറഞ്ഞ ശിക്ഷ ആറ് മാസമാണ്. പുതിയ ഓർഡിനൻസിന്റെ പരിധിയിൽ നഴ്‌സിംഗ് കോളേജുകളടക്കം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും വരും.
കഴിഞ്ഞ 17ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിറക്കിയത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലെ രണ്ട്, നാല് വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. പാരാമെഡിക്കൽ വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ, അടിയന്തര സന്ദർഭങ്ങളിൽ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ എന്നിവർക്കു കൂടി പുതിയ നിയമത്തിൽ പരിരക്ഷയുണ്ടാവുമെന്നാണ് ഓർഡിനൻസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |