തിരുവനന്തപുരം: ദിവസങ്ങളായി വേദനയും വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ 58കാരിയുടെ കണ്ണിൽ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന എൻഡോസ്കോപ്പിയിലൂടെയാണ് 11 സെ. മീ നീളമുള്ള വിരയെ പുറത്തെടുത്തത്. ഇവരുടെ കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിലായിരുന്നു വിരയെ കണ്ടെത്തിയത്.
രോഗിയുടെ വലതു കണ്ണിൽ ദിവസങ്ങളായി വേദനയും വീക്കവുമടക്കമുള്ള അസ്വസ്ഥതകൾ പ്രകടമായതോടെയാണ് ഇഎൻടി വിഭാഗത്തിലെത്തി പരിശോധന നടത്തിയത്. കണ്ണിന് ചുറ്റും പഴുപ്പ് കെട്ടികിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അൾട്രാ സൗണ്ട് സ്കാൻ നടത്തിയിരുന്നു. ഇതോടെ കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ പുറത്തെടുത്തത്.
വളർത്തുമൃഗങ്ങളിലടക്കം കാണാറുള്ള 'ഡയറോഫിലാരിയ' എന്നയിനം വിരയെയാണ് രോഗിയുടെ കണ്ണിൽ നിന്ന് കണ്ടെത്തിയത്. കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലെത്തുന്നത്. സാധാരണയായി ശരീരത്തിനുള്ളിലെത്തിയാൽ നശിക്കുന്ന ഇത്തരം വിരകൾ അപൂർവം സംഭവങ്ങളിൽ കണ്ണുകൾക്ക് ചുറ്റുമുള്ള ത്വക്കിനടിയിൽ വളരാറുണ്ട്.
അതേസമയം പരവൂർ നെടുങ്ങോലം ബി.ആർ ആശുപത്രിയിൽ കഴിഞ്ഞ വർഷം സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കൺപോളയിൽ തടിപ്പുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിയ ചാത്തന്നൂർ സ്വദേശിനിയായ യുവതിയുടെ കണ്ണിൽ നിന്ന് പതിനഞ്ച് സെന്റീമീറ്ററോളം നീളമുള്ള വിരയെയാണ് പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |