സിഡ്നി: പ്രധാനമന്ത്രി മോദിയാണ് ബോസ്.... ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ വാക്കുകൾ കേട്ട് ഇരുപതിനായിരത്തിലേറെ ഇന്ത്യാക്കാർ ഹർഷാരവം മുഴക്കി. സിഡ്നി ഒളിമ്പിക് പാർക്കിലെ കുഡോസ് ബാങ്ക് അരീന ഇൻഡോർ സ്റ്റേഡിയം ഇന്നലെ മോദി മാജിക്കിന്റെ ആവേശത്തിൽ അമർന്നു. ഒരു വിദേശ നേതാവിന് ഓസ്‌ട്രേലിയയിൽ കിട്ടാവുന്ന ഏറ്റവും വലിയ സ്വീകരണം.
പ്രിയ സുഹൃത്തേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ചൈതന്യം താങ്കൾ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ആൽബനീസ് മോദിയെ സ്വാഗതം ചെയ്‌തത്. തുടർന്ന് അദ്ദേഹം മോദിയെ വിഖ്യാത അമേരിക്കൻ ഗായകൻ ബ്രൂസ് സ്‌പ്രിംഗ്സ്റ്റീനിനോട് ഉപമിച്ചു. മോദി എവിടെ പോയാലും റോക്ക് താരത്തിന്റെ സ്വീകരണമാണ്. ഈ വേദിയിൽ ഞാൻ അവസാനം കണ്ടത് ബ്രൂസ് സ്‌പ്രിംങ്സ്റ്റീനിന്റെ പ്രകടനമാണ്. അദ്ദേഹത്തിന് പോലും ഇത്ര വലിയ സ്വീകരണം ലഭിച്ചില്ല. പ്രധാനമന്ത്രി മോദിയാണ് ബോസ്...
മോദിയെ കാണാൻ വിമാനത്തിലും ബസുകളിലും ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് സിഡ്‌നിയിലേക്ക് ഒഴുകിയെത്തിയത്. മെൽബണിലെ ആരാധകർ ക്വാന്റാസ് എയർലൈൻസിന്റെ വിമാനം മോദി എയർവേസ് എന്ന് പേരിട്ട് ചാർട്ടർ ചെയ്‌താണ് എത്തിയത്. ക്വീൻസ്‌ലൻഡിൽ നിന്ന് മോദി എക്സ്‌പ്രസ് എന്ന പേരിൽ നിരവധി ബസുകളും വന്നു.
വേദമന്ത്രങ്ങളോടെ സ്വീകരണം
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം സ്റ്റേഡിയത്തിൽ എത്തിയ മോദിയെ പുരോഹിതർ വേദമന്ത്രങ്ങൾ ചൊല്ലി പരമ്പരാഗത ആചാരപ്രകാരമാണ് സ്വീകരിച്ചത്. തുടർന്ന് ഇന്ത്യൻ സംഗീതവും ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളും അരങ്ങേറി.
വരവേൽപ്പിന് ശേഷം മോദിയും ആൽബനീസും ആലിംഗനത്തോടെ പരസ്പരം അഭിവാദ്യം ചെയ്‌തു. ഇന്ത്യാക്കാരുടെ ആരവത്തിൽ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. പുറത്ത് നൃത്തവും പാട്ടും മോദി സ്‌തുതികളുമായി നേരത്തേ ആഘോഷം തുടങ്ങിയിരുന്നു.
തുടർന്ന് ഹിന്ദിയിലുള്ള മോദിയുടെ പ്രസംഗത്തിലുടനീളം സ്റ്റേഡിയത്തിൽ കൈയടി മുഴങ്ങി. ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ബ്രിസ്ബെയ്‌നിൽ താമസിയാതെ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചടങ്ങിൽ സിഡ്നി നഗരപ്രാന്തത്തിലെ ഹാരിസ് പാർക്കിന് ലിറ്റിൽ ഇന്ത്യ എന്ന് പേരിട്ടു. തുടർന്ന് മോദിയും ആൽബനീസും ചേർന്ന് ലിറ്റിൽ ഇന്ത്യയുടെ പ്രവേശനകവാടത്തിന്റെ ശില അനാവരണം ചെയ്‌തു. ഇന്ത്യൻ ബിസിനസുകാരുടെയും ഇന്ത്യൻ വിഭവങ്ങളുടെയും കേന്ദ്രമാണ് ഹാരിസ് പാർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |