കൊല്ലം: കഴിഞ്ഞ ബുധനാഴ്ച കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം ഗോഡൗണിലുണ്ടായ തീപിടിത്തം ബ്ളീച്ചിംഗ് പൗഡർ കത്തിയതാണെന്ന പേരിൽ ഒതുക്കാൻ നീക്കം. സംഭവം അട്ടിമറിയെന്നാണ് സ്ഥലവാസികൾ പറയുന്നത്. അതിന് തെളിവില്ലെന്ന്
ജില്ലാ ഫയർ ഓഫീസറും കൊല്ലം ഈസ്റ്റ് സി.ഐയും പറയുന്നു.
തീപിടിത്തം ഉണ്ടായതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സ്റ്റോക്ക് പരിശോധന നടന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബ്ളീച്ചിംഗ് പൗഡർ വൻതോതിൽ സൂക്ഷിക്കുന്നതിനെതിരെ സംഭവത്തിന് രണ്ടുദിവസം മുമ്പ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ പരാതിയുമായി എത്തിയിരുന്നു. കണക്കെടുപ്പെന്നു പറഞ്ഞ് അവരെ മടക്കി അയയ്ക്കുകയായിരുന്നു.
യഥാർത്ഥ കണക്കെടുപ്പ് മാർച്ചിലാണ് നടത്തുന്നത്. സ്റ്റോക്കിലെ പൊരുത്തക്കേടുകൾ മറയ്ക്കാൻ തീയിട്ടതാകാമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
രാത്രി എട്ടരയോടെയായിരുന്നു തീപിടിത്തം. ബ്ലീച്ചിംഗ് പൗഡർ നനഞ്ഞു കത്തിയെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ നാട്ടുകാരോട് പറഞ്ഞത്. പിറ്റേന്ന് ഇതേ ജീവനക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് ബ്ലീച്ചിംഗ് പൗഡറിൽ മിന്നലേറ്റ് കത്തിയെന്നാണ്. മരുന്നുകൾ ഇൻഷ്വർ ചെയ്തിട്ടുള്ളതിനാൽ കെ.എം.എസ്.സി.എല്ലിന് സാമ്പത്തിക നഷ്ടമില്ലെന്നാണ് വാദം.
നാശനഷ്ടം
കത്തിനശിച്ച മരുന്നിന്റെ വില - ₹ 7.18 കോടി
ഓഫീസ് ഉപകരണങ്ങളുടെ വില - ₹ 82 ലക്ഷം
കത്തിയ ഇരുചക്ര വാഹനങ്ങൾ - 2
#സുരക്ഷയില്ലാതെ സൂക്ഷിച്ചത്
30000 കിലോ ബ്ലീച്ചിംഗ് പൗഡർ
15000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ മേൽക്കൂര മാത്രമുള്ള ഭാഗത്ത് 30000 കിലോ ബ്ലീച്ചിംഗ് പൗഡറാണ് സൂക്ഷിച്ചിരുന്നത്
രാത്രി പെയ്ത മഴയിൽ നനവുണ്ടായോ ഇടമിന്നലേറ്റോ രാസമാറ്റമുണ്ടായി കത്തിയതാകാമെന്ന് ഫയർഫോഴ്സ്.
രാസപരിശോധനാ ഫലത്തിന് കാക്കുകയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
ഷോർട്ട് സർക്യൂട്ടല്ല കാരണമെന്ന് കെ.എസ്.ഇ.ബിയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും വ്യക്തമാക്കിയിരുന്നു.
ഫയർഫോഴ്സിന്റെ എൻ.ഒ.സിയില്ല
വാടക കെട്ടിടത്തിലെ ഗോഡൗണിന് ഫയർഫോഴ്സിന്റെ എൻ.ഒ.സി ഇല്ലായിരുന്നു. 15 വർഷത്തോളമായി ഒരേ കെട്ടിടത്തിൽ പ്രവർത്തിച്ചിട്ടും അഗ്നിസുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല.
മെഡി. സർവീസസ് ഗോഡൗണുകളിലെ
തീപിടിത്തത്തിൽ ദുരൂഹത: വി.ഡി. സതീശൻ
തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗോഡൗണുകളിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൊവിഡിൽ മരുന്നു വാങ്ങിയതിലെ അഴിമതി ലോകായുക്ത അന്വേഷിക്കുന്നതിനിടെയാണ് കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും തീപിടിത്തമുണ്ടായത്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളുമുൾപ്പെടെ കത്തിയെന്നാണ് പ്രാഥമിക വിവരം. 1032 കോടിയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായ കേസുകളിലെ തെളിവുകളാണ് നശിച്ചത്. ഉന്നതർ കുടുങ്ങുമെന്നതിനാലാണ് മുൻ എം.ഡിക്കെതിരായ വിജിലൻസ് അന്വേഷണം നിറുത്തിയത്. ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്.
കോർപ്പറേഷനിൽ അഴിമതിക്കായി ഒരു സംഘമുണ്ട്. അഴിമതിയുടെ കേന്ദ്രമായതിനാലാണ് അടിക്കടി എം.ഡിമാർ മാറിപ്പോകുന്നത്. കേന്ദ്ര ഏജൻസികൾ വന്നപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായി. അഴിമതി ക്യാമറയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ വ്യവസായമന്ത്രിയുടെ ഓഫീസിലും തീപിടിച്ചു. ആരോപണമുണ്ടാകുമ്പോൾ ബന്ധപ്പെട്ട സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാകുന്നത് പതിവാക്കിയെന്നും സതീശൻ കുറ്റപ്പെടുത്തി.
'താനൂരിൽ ഉന്നതരെ രക്ഷിക്കാൻ ശ്രമം"
താനൂർ ബോട്ട് ദുരന്തത്തിന് പിന്നിലെ മന്ത്രിയടക്കമുള്ള ഉന്നതരെ രക്ഷിക്കാനാണ് പൊലീസന്വേഷണമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ദുരന്തമന്വേഷിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചെങ്കിലും പൊലീസന്വേഷണം എവിടെ വരെയെത്തിയെന്നതിൽ വ്യക്തതയില്ല. ഉദ്യോഗസ്ഥർ പ്രതികളായാൽ സമ്മർദ്ദം ചെലുത്തിയ ഉന്നതരുടെ പേരും പുറത്തുവരും. ലൈഫ് മിഷൻ ഫയലുകൾ കൊണ്ടുപോയതല്ലാതെ വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ല. എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്.
ഹയർസെക്കൻഡറിയിൽ പരിഹാരമില്ല
ഹയർസെക്കൻഡറി പ്രവേശനത്തിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്കു പോലും പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ട്. പിൻവാതിൽ, ബന്ധു നിയമനങ്ങൾ സംബന്ധിച്ച പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് എസ്.സി പ്രൊമോട്ടർ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ. കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽസിനെത്തിയ കുട്ടികളെ മൂന്നര മണിക്കൂറോളം പുറത്തുനിറുത്തിയത് ഒരു ജനപ്രതിനിധിയിൽ നിന്നൊരിക്കലും ഉണ്ടാകരുതാത്ത നടപടിയാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |