തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മേനംകുളം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ചാക്ക ഫയർ ഫോഴ്സ് സ്റ്റേഷനിലെ ഫയർമാൻ രഞ്ജിത്തിന് (32) ദാരുണമായ അന്ത്യം. തീപിടിച്ച ഗോഡൗണിലേക്ക് കടക്കാൻ ഷട്ടർ പൊളിക്കുന്നതിനിടെ ഭിത്തി തകർന്ന് ദേഹത്ത് പതിക്കുകയായിരുന്നു. ഇന്ന് പെണ്ണുകാണാൻ പോകാനിരിക്കേയാണ് മരണം കൂട്ടിക്കൊണ്ടുപോയത്.
ബാറ്ററി വർക്ക്ഷോപ്പ് നടത്തിയിരുന്ന ആറ്റിങ്ങൽ കരിച്ചിയിൽ ജെ.എസ് നിവാസിൽ ജയകുമാരൻനായരുടെയും സിന്ധുവിന്റെയും ഇളയ മകനാണ്.
പുലർച്ചെ രണ്ടു മണിയോടെ രഞ്ജിത്ത് ഉൾപ്പെട്ട ആറംഗ സംഘം ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് എത്തുമ്പോൾ തീ ആളിപ്പടർന്നിരുന്നു. ചുറ്റുമതിലിന് സമീപത്തും തീ പടർന്നതിനാൽ അകത്തേക്ക് കടക്കാനായില്ല. കവാടത്തിന് മുന്നിൽ നിന്ന് വെള്ളം ചീറ്റി. അതിനിടെയാണ് ഗോഡൗണിന്റെ ഷട്ടർ കണ്ടത്. ഷട്ടർ പൊളിച്ചാൽ അകത്ത് കയറാമെന്ന് മനസിലാക്കിയ രഞ്ജിത്ത് പാര കൊണ്ട് പൊളിക്കാൻ തുടങ്ങി. സിമന്റ് കട്ടകൾ കൊണ്ടുകെട്ടി പ്ളാസ്റ്റർ ചെയ്യാത്ത ഭിത്തി ബീമോടുകൂടി ചായുന്നതുകണ്ട് മറ്റുള്ളവർ ഓടിമാറി. ഷട്ടറും ഭിത്തിയും രഞ്ജിത്തിന്റെ ദേഹത്തേക്ക് പതിച്ചു. കൈകൾ മാത്രമാണ് പുറത്തുകാണാൻ കഴിഞ്ഞത്. പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജെ.സി.ബി എത്തിച്ചാണ് ഭിത്തിയുടെ പാളികൾ നീക്കിയത്. മിന്നൽവേഗത്തിൽ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും പുലർച്ചെ 3.50 ഓടെ മരണം സംഭവിച്ചു.ജേഷ്ഠസഹോദരൻ ശ്രീജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |