ന്യൂഡൽഹി: ജന്തർ മന്ദറിൽ സമരം തുടരുന്ന ഗുസ്‌തി താരങ്ങളുടെ നുണപരിശോധന ആദ്യം നടത്തണമെന്ന് ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ്. താൻ നുണ പരിശോധനയ്‌ക്ക് തയ്യാറാണ്. പക്ഷെ ഗുസ്‌തി താരങ്ങളെ ആദ്യം പരിശോധനയ്‌ക്ക് വിധേയരാക്കണം. തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടും എന്തിനാണ് സമരം തുടരുന്നതെന്നും ബ്രിജ് ഭൂഷൺ ചോദിച്ചു. സമരം കടുപ്പിക്കുന്നതിടെയാണ് ബ്രിജ്ഭൂഷൺ വീണ്ടും രംഗത്തെത്തിയത്.
വിനേഷ് ഫോഗട്ട് മന്ഥര
ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെ രാമായണത്തിലെ മന്ഥരയോട് ഉപമിച്ച് ബ്രിജ് ഭൂഷൺ. ഭരതന് രാജ്യാവകാശം കിട്ടാൻ കൈകേയിക്കൊപ്പം മന്ഥര കളിച്ച കളിയാണ് ഇപ്പോൾ വിനേഷ് ഫോഗട്ടിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബ്രിജ്ഭൂഷൺ ആരോപിച്ചു. ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന് ആവർത്തിക്കുകയും ചെയ്‌തു.
താരങ്ങൾക്കെതിരെ ഹർജി
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹർജി. അടൽ ജൻശക്തി പാർട്ടി നേതാവ് ബംബം മഹാരാജ് നൗഹാട്ടിയ ആണ് ഹർജി സമർപ്പിച്ചത്. ആരോഗ്യദൃഢഗാത്രരായ താരങ്ങളുടെ നേർക്ക് 66 വയസുള്ള ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമം നടത്തിയെന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണെന്നാണ് ഹർജിയിലെ വാദം. ഹർജി ഇന്ന് കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |