പാലക്കാട് :രണ്ട് പതിറ്റാണ്ടായി മണ്ണാർക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിരുന്ന സുരേഷ് കുമാർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കൈക്കൂലി പിരിവ് നടത്തിയിരുന്നു. ഇരുമ്പകച്ചോലയിലെ ആദ്യ വീട്ടിൽ നിന്ന് 700 രൂപയും പിന്നീട് കയറിയ വീടുകളിൽ നിന്ന് 800- 1000 രൂപ വരെയും ചോദിച്ച് വാങ്ങിയിരുന്നതായി ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി.
ഒരിക്കൽപ്പോലും സുരേഷ് കുമാർ ഫോണിലൂടെ ഒരാളോടും കൈക്കൂലി ചോദിച്ചിരുന്നില്ല. എല്ലാ ഇടപാടും നേരിട്ടായിരുന്നു. തന്നെ കുടുക്കാൻ ആർക്കും തെളിവ് ലഭിക്കാതിരിക്കാനായിരിക്കാം ഇങ്ങനെ ചെയ്തതെന്നാണ് വിജിലൻസ് കരുതുന്നത്. അതുപോലെ രഹസ്യമായി പണം വാങ്ങുന്ന ശീലവും സുരേഷ് കുമാറിന് ഇല്ലായിരുന്നു. കവലകളിലും കടയ്ക്ക് മുന്നിൽ വച്ചും പരസ്യമായാണ് കൈക്കൂലിപ്പണം വാങ്ങിയിരുന്നത്. വാങ്ങുന്നത് കൈക്കൂലിയാണെന്ന് ആർക്കും സംയശം തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. കാര്യം നടത്തണമെങ്കിൽ വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവർക്കുവരെ പണം നൽകണം എന്നുപറഞ്ഞാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇയാൾ കൈക്കൂലി വാങ്ങുന്ന വിവരം അറിയില്ലെന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്.
അതേസമയം, വിജിലൻസ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരേഷ് കുമാറിനെ തുടർ അന്വേഷണത്തിന് വിജിലൻസ് വിഭാഗം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അപേക്ഷ നൽകി. തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി.അനിലാണ് കേസ് പരിഗണിച്ചത്.
പിടിച്ചെടുത്ത പണമടക്കമുള്ള തൊണ്ടി മുതൽ വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. മഞ്ചേരി സ്വദേശിയിൽ നിന്നു 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. തുടർന്ന് താമസ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് നിക്ഷേപം അടക്കം ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |