ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം വിലയിരുത്താനെത്തിയ അദാനി ഗ്രൂപ്പിന്റെയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും സി.പി.എം - സി.ഐ.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു. ഡ്രഡ്‌ജറുകൾ അടിയന്തരമായെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം.
നിലവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗപ്പെടുത്തിയുള്ള മണൽ നീക്കം കാര്യക്ഷമമല്ലെന്നും ഡ്രഡ്‌ജറുകൾ എത്തിച്ച് മണൽ നീക്കം കൂടുതൽ വേഗത്തിലാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഡ്രഡ്‌ജറുകൾ എത്തിക്കുന്നതിന് നിലവിലെ കാലാവസ്ഥ അനുകൂലമല്ലെന്നും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിക്കാനുള്ള നടപടി ഉടനുണ്ടാകുമെന്നും അദാനി ഗ്രൂപ്പ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ ഡ്രഡ്‌ജർ എത്തിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. തുടർന്ന് അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കഠിനംകുളം കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഇന്ന് വൈകിട്ടോടെ ഫിഷറീസ് ഡയറക്ടറുമായി ചർച്ച ചെയ്യാൻ അവസരം ഒരുക്കാമെന്ന നിർദ്ദേശം ഉദ്യോഗസ്ഥ സംഘം മുന്നോട്ടുവച്ചു. ഈ ധാരണയിൽ സമരക്കാർ തത്കാലം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |