മിലാൻ: തുടർച്ചയായ രണ്ടാം സീസണിലും കോപ്പ ഇറ്റാലിയ ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ട് ഇന്റർമിലാൻ. കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ ഫിയോറെന്റീനയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്റർ കിരീടം നേടിയത്.
ഒരു ഗോളിന് പിന്നിൽ നിന്നശേഷം രണ്ട് ഗോൾ തിരിച്ചടിച്ചായിരുന്നു ഇന്ററിന്റെ വിജയം. സൂപ്പർ താരം ലൗത്താരോ മാർട്ടിനെസ് ഇന്ററിനായി ഇരട്ട ഗോൾ നേടി. മത്സരം തുടങ്ങി മൂന്നാം മിനിട്ടിൽ തന്നെ നിക്കോളാസ് ഗോൺസാലസിലൂടെ ഗോളടിച്ച് ഫിയോറെന്റീന ഇന്ററിനെ ഞെട്ടിച്ചു. എന്നാൽ 29-ാം മിനിട്ടിലും 37-ാം മിനിട്ടിലും വലകുലുക്കി മാർട്ടിനെസ് ഇന്ററിന് വിജയം സമ്മാനിച്ചു.
100
ഇന്ററിനായി ലൗത്താരോ മാർട്ടിനെസ് നേടിയ ഗോളുകളുടെ എണ്ണം 100 തികഞ്ഞു.
9
ഇന്റർ നേടുന്ന ഒൻപതാം കോപ്പ ഇറ്റാലിയ കിരീടമാണിത്. 1939, 1978, 1982, 2005, 2006, 2010, 2011, 2022 വർഷങ്ങളിലാണ് ഇതിന് മുമ്പ് കിരീടം നേടിയത്. ഏറ്റവുമധികം കോപ്പ ഇറ്റാലിയ കിരീടം നേടിയ ടീം യുവന്റസാണ്. 14 തവണയാണ് യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്.
2
ഈ സീസണിൽ ഇന്റർ മിലാൻ നേടുന്ന രണ്ടാം കിരീടമാണിത്. നേരത്തേ ഇറ്റാലിയൻ സൂപ്പർ കപ്പും ടീം സ്വന്തമാക്കിയിരുന്നു.
ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ്
ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇന്റർമിലാൻ ഇടം നേടിയിട്ടുണ്ട്. ജൂൺ 10 ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ് ഇന്ററിന്റെ എതിരാളികൾ. ഈ ഫൈനലിൽ കൂടി വിജയം നേടിയാൽ ഇന്ററിന് ഈ സീസണിൽ ട്രിപ്പിൾ കിരീട നേട്ടത്തിലെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |