തിരുവനന്തപുരം: പത്താം ക്ളാസുകാരിയെ അടക്കം പൊതുസ്ഥലത്ത് ഉപദ്രവിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം. പൊതു സ്ഥലത്ത് അഞ്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തത് 36 ദിവസങ്ങൾക്കു ശേഷം. പരാതി നൽകി ഒരു മാസം കഴിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുക്കാൻ തയ്യാറായത്. പരാതിക്കാരിയായ സ്‌കൂൾ വിദ്യാർത്ഥിയോടും കുടുംബത്തോടും പ്രതികാരത്തോടെയാണ് വഞ്ചിയൂർ എസ്.ഐയും സി.ഐയും പെരുമാറിയതെന്ന് കുടുംബം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഏപ്രിൽ 17നാണ് നഗരത്തിലെ ഷോപ്പിംഗ് മാളിൽ വച്ച് അപരിചിതനായ വ്യക്തി 10-ാം ക്ലാസുകാരിയായ പെൺകുട്ടിയെയും ഒപ്പം ഉണ്ടായിരുന്ന ബന്ധുവിനെയും ശല്യം ചെയ്തത്. ഇരുവരും ബഹളം വച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇയാളെ പിടികൂടി മാളിലെ ജീവനക്കാരെ ഏൽപ്പിച്ചു. എന്നാൽ, ഇയാൾ കടന്നുകളഞ്ഞെന്നാണ് ജീവനക്കാർ പറയുന്നത്. അടുത്ത ദിവസം പെൺകുട്ടിയുടെ വീട്ടുകാർ വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. മാളിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാൾ അതേദിവസം തന്നെ അഞ്ച് സ്ത്രീകളെ കൂടി ഉപദ്രവിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു ശേഷം പൊലീസിന്റെ ഭാഗത്തു നടപടി ഉണ്ടായിട്ടില്ല.
ഏതാനും ദിവസം മുമ്പാണ് പൊലീസ് മൊഴിയെടുക്കാനെത്തിയത്. തുടർന്ന് 36 ദിവസത്തിന് ശേഷം മെഡിക്കൽ പരിശോധന നടത്തണമെന്ന് പറയുകയും ഇപ്പോൾത്തന്നെ പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുട്ടി പഠിക്കാൻ പോയിരിക്കുകയാണെന്ന് പറഞ്ഞതോടെ മടങ്ങിപ്പോയി. വൈകിട്ട് എസ്.ഐയുടെ നേതൃത്വത്തിലെ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. മഹസർ തയ്യാറാക്കാനെന്ന വ്യാജേന സംഭവം നടന്ന സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എഴുതി വാങ്ങാനും ശ്രമിച്ചു. ഈ ഉദ്യോഗസ്ഥർക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന പരാതികൾ നിലനിൽക്കുന്നതിനിടെയാണ് വഞ്ചിയൂർ പൊലീസിന്റെ ഈ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |