ന്യൂഡൽഹി: മറ്റന്നാൾ നിശ്ചയിച്ചിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കേണ്ടത് രാഷ്ട്രപതിയാണെന്നും, ലോക്‌സഭാ സെക്രട്ടേറിയറ്റിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഡ്വ. സി.ആർ. ജയ സുകിൻ ആണ് സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയറ്ര്, കേന്ദ്ര ആഭ്യന്തര - നിയമകാര്യ മന്ത്രാലയങ്ങൾ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. രാഷ്ട്രപതി പാർലമെന്റിന്റെ അനിവാര്യ ഘടകമാണ്. പ്രഥമ പൗരനും, പാർലമെന്റിന്റെ മേധാവിയുമാണ്. എന്നാൽ ആദ്യം കല്ലിടൽ ചടങ്ങിലും ഇപ്പോൾ ഉദ്ഘാടന ചടങ്ങിലും രാഷ്ട്രപതിയെ ഒഴിവാക്കുന്നു. ഈ നടപടി വിവേചനത്തിന് തുല്യമാണെന്നും, രാജ്യത്തെ ജനത്തോടുളള അനീതിയാണെന്നുമാണ് ഹർജിയിൽ പറയുന്നത്.
രാഷ്ട്രപതിയെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം
രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഭരണഘടന ലംഘനം നടത്തി
രാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ എന്നിവരടങ്ങിയതാണ് പാർലമെന്റ്. പക്ഷെ ലോക്‌സഭാ സെക്രട്ടേറിയറ്ര്, കേന്ദ്ര ആഭ്യന്തര - നിയമകാര്യ മന്ത്രാലയങ്ങൾ ഭരണഘടന പിന്തുടരുന്നില്ല.
രാഷ്ട്രപതിയെ ഒഴിവാക്കി ലോക്‌സഭാ സെക്രട്ടറി ജനറൽ പുറത്തിറക്കിയ ക്ഷണക്കത്തിനെയും, പ്രസ്‌താവനയേയും ഹർജിയിൽ ചോദ്യം ചെയ്‌തു
പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാനും, ബില്ലുകൾക്ക് അംഗീകാരം നൽകാനും അധികാരം രാഷ്ട്രപതിക്കാണ്. പ്രധാനമന്ത്രിയെ നിയമിക്കുന്നതും രാഷ്ട്രപതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |