തൃക്കാക്കര: കാമുകന്റെ സുഹൃത്തിന്റെ ആപ്പിൾ ഐ ഫോൺ മോഷ്ടിച്ച് വിദ്യാർത്ഥിനി. ഐ ഫോൺ പ്രേമം മൂത്ത് കാക്കനാട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് തന്ത്രപൂർവം ഫോൺ കൈക്കലാക്കിയത്. കാമുകനോട് തനിക്ക് ഒരു ആപ്പിൾ ഐഫോൺ വേണമെന്ന് നിരവധി തവണ യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടാതായതോടെയാണ് വിദ്യാർത്ഥിനിയുടെ കടുംകൈ.
തന്റെ ഒരു ലക്ഷം രൂപ വില വരുന്ന ആപ്പിൾ ഐ ഫോൺ സുഹൃത്തിന്റെ കാമുകി മോഷ്ടിച്ചുവെന്നായിരുന്നു ഇൻഫോപാർക്ക് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കൊല്ലം സ്വദേശിനിയായ കാമുകിയെ യുവാവിന്റെ സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാക്കനാട്ടെ ഹോസ്റ്റലിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. താൻ എത്തിയ വിവരം അറിയിക്കാൻ കാമുകനെ വിളിക്കാനായി യുവതി സുഹൃത്തിനോട് ഫോൺ ആവശ്യപ്പെട്ടു. പിന്നാലെ ഫോണുമായി യുവതി ഹോസ്റ്റലിലേക്ക് ഓടിപോകുകയായിരുന്നു. കുറച്ച് സമയം കാത്തു നിന്നിട്ടും യുവതി തിരികെ വരാതായപ്പോൾ ലേഡീസ് ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരോട് കാര്യം പറഞ്ഞു. എന്നാൽ യുവാവ് പറഞ്ഞത് വിശ്വസിക്കാൻ ഹോസ്റ്റൽ അധികാരികൾ തയ്യാറായില്ല.
തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഫോൺ താൻ എടുത്തിട്ടില്ലെന്ന് പെൺകുട്ടി ഉറപ്പിച്ചു പറഞ്ഞു. നിരവധി തവണ ചോദ്യം ചെയ്യലിനൊടുവിൽ താൻ ഫോൺ സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി പെൺകുട്ടി സമ്മതിച്ചു. ഇനി ഫോൺ തിരിച്ചു കൊടുത്താൽ മോഷണക്കുറ്റത്തിന് പ്രതിയാകേണ്ടി വരുമെന്ന കൂട്ടുകാരിയുടെ ഉപദേശത്തെ തുടർന്നായിരുന്നിത്. പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടത്താനായില്ല. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളെ ബുധനാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഫോണിന്റെ വില 15 ദിവസത്തിനകം നൽകാമെന്ന് വ്യവസ്ഥയിൽ പ്രശ്നം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |