കുമളി: അരിക്കൊമ്പൻ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന നൽകുന്ന പുതിയ വിവരങ്ങൾ പുറത്ത്. കേരള അതിർത്തി വിട്ട് അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലേയ്ക്ക് പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചു. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപം വനത്തിലെത്തിയതായാണ് ജിപിഎസ് സിഗ്നലുകൾ നൽകുന്ന സൂചന. നിലവിലുള്ള സ്ഥലത്ത് നിന്ന് അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്ക് പോകാനാകുമെന്നാണ് വിവരം.
കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്റെ നീക്കം. മതികെട്ടാൻചോല ഇറങ്ങിയാൽ അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്ക് പോകാനാകും. ഈ സാഹചര്യത്തിൽ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ തേക്കടി വനമേഖലയുടെ പരിസരത്തായിരുന്നു അരിക്കൊമ്പന്റെ സ്ഥാനം. ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് എത്തിയതിനെ തുടർന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്കു തന്നെ തുരത്തുകയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. സ്ഥലം മനസിലാക്കിയതിനാൽ അരിക്കൊമ്പൻ ഇനിയും ഇവിടേയ്ക്ക് വരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |