കോട്ടയം: സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കേ ജില്ലയിലേക്ക് ഇനിയെത്തേണ്ടത് 75000 പുസ്തകങ്ങൾ. ഒന്ന്, ആറ്, എഴ് ക്ലാസുകളിലെ പുസ്തകങ്ങൾക്കായാണ് കാത്തിരിപ്പ്. ഒന്നാം ക്ലാസിലെ മലയാളം മീഡിയം ഗണിതം, കളിപ്പെട്ടി, കേരള പാഠാവലി എന്നിവയാണ് എത്താനുള്ളത്. ആറ്, എഴ് ക്ലാസുകളിലെ മലയാളം ഉൾപ്പെടെയുള്ള പുസ്തകങ്ങളും വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് ലഭിച്ചിട്ടില്ല. ആറ്, എഴ് ക്ലാസുകളിലെ പുസ്തകങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഒരുലോഡ് പുസ്തകങ്ങൾകൂടി എത്തി. ഇന്ന് ഒരു ലോഡ് കൂടെ എത്തുന്നതോടെ ജില്ലയിൽ 95 ശതമാനം വിദ്യാർത്ഥികൾക്കും പുസ്തകം ലഭ്യമാക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസവകുപ്പ് ജീവനക്കാർ പറയുന്നു. സ്‌കൂൾ സൊസൈറ്റികൾക്ക് നേരിട്ട് ഹബ്ബിലെത്തി പുസ്തകങ്ങൾ കൈപ്പറ്റാമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവധിക്കാലത്തുതന്നെ പുസ്തകവിതരണം പൂർത്തിയാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചിരുന്നു.
ആകെ വേണ്ടത് 12,15874 പുസ്തകങ്ങൾ,
ജില്ലയ്ക്ക് മൊത്തം 12,15874 പുസ്തകങ്ങളാണ് ആവശ്യം. ഇതിൽ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ലഭിച്ചത്. പുതുപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ ജില്ലാ ഹബ്ബിലേക്കാണ് കാക്കനാട്ടെ കെ.ബി.പി.എസിൽ നിന്ന് പുസ്തകങ്ങൾ എത്തുന്നത്. ജില്ലാ ഹബ്ബിലെത്തുന്ന പുസ്തങ്ങൾ കുടുംബശ്രീ അംഗങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്യും. തുടർന്ന് വാഹനങ്ങളിൽ ജില്ലയിലെ 250 സ്‌കൂൾ സൊസൈറ്റികളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഈ സൊസൈറ്റിയിൽനിന്ന് സമീപത്തുള്ള സ്‌കൂളുകളിലേക്ക് പുസ്തകങ്ങൾ കൈമാറും. ഒരോ സ്‌കൂൾ അധികൃതരും സൊസൈറ്റിയിലെത്തി പുസ്തകങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പമാണ് സ്‌കൂളുകൾക്ക് നേരിട്ട് ജില്ലാ ഹബ്ബിലെത്തി പുസ്തങ്ങൾ കൈപ്പറ്റാമെന്ന നിർദേശം. ഡിപ്പോയിലെത്തുന്ന പുസ്തകങ്ങൾ വേഗത്തിൽ സ്‌കൂളുകളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ ഹബ്ബിൽ ലഭിച്ച പുസ്തകങ്ങളിൽ തൊണ്ണൂറുശതമാനത്തിധികവും വിവിധ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തു.
സൗജന്യം
എട്ടാംക്ലാസുവരെയുള്ള പാഠപുസ്തങ്ങൾ സൗജന്യമാണ് വിതരണം.മധ്യവേനലവധിക്കുതന്നെ പുസ്തകങ്ങൾ സ്‌കൂളിൽ എത്തിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഇക്കുറി നേരത്തെ പുസ്തക അച്ചടിയും വിതരണവും ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |