പൂവാർ: മത്സ്യബന്ധനത്തിന് സർക്കാർ നൽകുന്ന മണ്ണെണ്ണ വിതരണത്തിന്റെ മറവിൽ ലാഭം കൊയ്യുന്ന ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ. സിവിൽ സപ്ലൈസും, മത്സ്യഫെഡുമാണ് മണ്ണെണ്ണ വിതരണം നടത്തുന്നത്. എന്നാൽ ഇവരുടെ ഒരു മാസത്തെ അലോട്ട്മെന്റ് മണ്ണെണ്ണ ഒരു ദിവസത്തെ മത്സ്യബന്ധനത്തിനു പോലും മതിയാവില്ലെന്നാണ് ആക്ഷേപം. ബാക്കി വരുന്ന മുഴുവൻ ദിവസങ്ങളിലും യാനങ്ങൾ കടലിൽ ഇറക്കണമെങ്കിൽ ഇടനിലക്കാരെ ആശ്രയിക്കണം. സർക്കാർ മണ്ണെണ്ണയും കളക്ട് ചെയ്ത് വിതരണം നടത്തുന്നതും ഇടനിലക്കാരാണ്. ഇവരുടെ പക്കൽ നിന്ന് മണ്ണെണ്ണ കൊള്ളവിലയ്ക്കെടുത്ത് വാങ്ങുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സിവിൽ സപ്ലൈസ് വഴി 9.9 എച്ച്.പി എൻജിന് 81ഉം 15എച്ച്.പി എൻജിന് 85ഉം 25മുതൽ 40വരെ എച്ച്.പി എൻജിന് 113 ഉം ലിറ്റർ മണ്ണെണ്ണ (നീല)യാണ് പെർമിറ്റുള്ള ഒരാളുടെ ഒരു മാസത്തെ അലോട്ട്മെന്റ്. പെർമിറ്റ് വില ഒരു ലിറ്ററിന് 64രൂപ നിരക്കിലാണ് ഐ.ഒ.സി ഡീലർ വഴി നൽകുന്നത്. എന്നാൽ ഇടനിലക്കാരൻ വിൽക്കുന്നതാകട്ടെ 110രൂപയ്ക്ക്.
മത്സ്യഫെഡ് ഒരു മാസത്തേയ്ക്ക് നൽകുന്ന മണ്ണെണ്ണ (വെള്ള) 140 ലിറ്റർ. സബ്സിഡി 25രൂപ കുറച്ച് 77രൂപയാണ് ഡീലർ വില.
ഒരു വള്ളത്തിൽ രണ്ട് എൻജിനുകളാണ് സാധാരണ ഘടിപ്പിച്ചിട്ടുള്ളത്.ഒരു ദിവസം പുറപ്പെടാൻ ഒരു എൻജിന് ശരാശരി 25 മുതൽ 30ലിറ്റർ മണ്ണെണ്ണ വേണം. രണ്ട് എൻജിനും കൂടി 50 മുതൽ 60 ലിറ്റർ വേണം. കൂടാതെ 5 മുതൽ 10 ലിറ്റർ പെട്രോളും വേണ്ടിവരുന്നു. ഏറ്റവും കുറഞ്ഞത് ഒരു വള്ളത്തിൽ 25 ദിവസം തൊഴിലെടുക്കാൻ 1250 ലിറ്റർ മണ്ണെണ്ണയും 125 ലിറ്റർ പെട്രോളും വേണം. എന്നാൽ സർക്കാർ നൽകുന്ന മണ്ണെണ്ണയ്ക്ക് പുറമെ ബാക്കി വരുന്നതുമുഴുൻ ഇരട്ടിവില നൽകി കരിഞ്ചന്തയിൽ നിന്ന് വാങ്ങുകയാണ് പതിവെന്നും അവർ പറയുന്നു.
മണ്ണെണ്ണ പമ്പുകൾ കുറവ്
മത്സ്യമേഖലയിൽ മണ്ണെണ്ണ പമ്പുകൾ കുറവാണ്. ആകെ വിഴിഞ്ഞത്ത് മാത്രമാണ് മത്സ്യഫെഡിന്റെയും സിവിൽ സപ്ലൈയുടെയും ഓരോ മണ്ണെണ്ണ പമ്പ് പ്രവർത്തിക്കുന്നത്. പൂവാർ, പുതിയതുറ, പള്ളം, അടിമലത്തുറ തുടങ്ങിയ മത്സ്യ ഗ്രാമങ്ങളിലുള്ളവർ അമരവിളയിലും നെയ്യാറ്റിൻകരയിലും പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്നാണ് സിവിൽ സപ്ലൈസിന്റെ പെർമിറ്റ് മണ്ണെണ്ണ വാങ്ങേണ്ടത്.15 ഉ 20 ഉം കിലോമീറ്റർ സഞ്ചരിച്ച് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾക്ക്.
ലാഭം കൊയ്ത് ഇടനിലക്കാർ
എൻജിൻ ഉടമകളികളിൽ നിന്ന് പെർമിറ്റുകൾ കൈക്കലാക്കിയാണ് ഇടനിലക്കാർ ലാഭം കൊയ്യുന്നത്. ഡീലറിൽ നിന്ന് മൊത്തമായെടുത്ത് ഇരട്ടി വിലയ്ക്ക് വിൽക്കുന്നു. ഏതൊരു സുക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജനവാസ കേന്ദ്രങ്ങളിൽ ഇവരുടെ വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ ദിവസവും ആവശ്യംപോലെ മണ്ണെണ്ണ ഇവരുടെ പക്കലുണ്ടാവുമെന്നും അവർ പറഞ്ഞു.ഒരു ഭാഗത്ത് അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ, മറുഭാഗത്ത് രൂക്ഷമായ ഇന്ധന ദൗർലഭ്യം, എല്ലാറ്റിലുമുപരി ഇടനിലക്കാരുടെ ചൂഷണം. എല്ലാം കൊണ്ടും മത്സ്യത്തൊഴിലാളികളുടെ ജീവിതം തീരാദുരിതത്തിലും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |